അത്തോളി: കടുത്ത കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ജില്ലാപഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നടപ്പാക്കിയ പുതിയകുന്നുമ്മൽ - ചമരങ്ങാട് ശുദ്ധജല പദ്ധതിയിൽനിന്ന് ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത് മലിനജലമെന്ന് പരാതി. പൈപ്പിലൂടെ ഒഴുകിയെത്തുന്ന ചെളിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായതോടെ പ്രദേശവാസികൾ കുടിവെള്ളത്തിനായി സ്വകാര്യ വ്യക്തികളുടെ കിണറുകളെയും കുഴൽക്കിണറുകളെയും ആശ്രയിക്കുകയാണ്. അത്തോളി പഞ്ചായത്തിലെ അഞ്ച്, ഏഴ്, എട്ട് വാർഡുകളിൽ ഉൾപ്പെടുന്ന കുടുംബങ്ങളാണ് ഈ ദുരിതം അനുഭവിക്കുന്നത്.
പദ്ധതിക്കായി 2013-ൽ ഭൂമി വാങ്ങുകയും 2017-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തെങ്കിലും എട്ടുവർഷം പിന്നിട്ടിട്ടും പദ്ധതി ഔദ്യോഗികമായി കമ്മീഷൻ ചെയ്യാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഗുണഭോക്താക്കളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി വിതരണം ചെയ്‌ത വെള്ളമാണ് ഇപ്പോൾ മലിനമായി തുടരുന്നത്. വെള്ളം ശേഖരിക്കുന്ന കോളക്കാട് വയലിലെ കിണർ വർഷങ്ങളായി ശുചീകരിക്കാത്തതാണ് ചെളി കലരാൻ കാരണം. കോൺക്രീറ്റ് തൂണുകൾക്ക് മുകളിൽ സ്ഥാപിച്ച ആറ് ഫൈബർ ടാങ്കുകൾ വൃത്തിയാക്കാനുള്ള സൗകര്യവുമില്ല.
അമീബിക് മസ്തിഷ്‌കജ്വരം പോലുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ മലിനജല വിതരണം വലിയ ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്. കിണറും ടാങ്കും അടിയന്തരമായി വൃത്തിയാക്കി ശുദ്ധജലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ. പുതിയകുന്നുമ്മൽ കോളനിയിലെ പഞ്ചായത്ത് കിണറ്റിൽ വേനൽക്കാലത്ത് വെള്ളം കുറയുന്നതിനാൽ നിലവിൽ പഞ്ചായത്ത് വാഹനങ്ങളിലാണ് ഇവിടെ താൽക്കാലികമായി വെള്ളമെത്തിക്കുന്നത്. പൈപ്പ് ലൈൻ വഴിയുള്ള ശുദ്ധജല വിതരണം എന്ന് യാഥാർത്ഥ്യമാകുമെന്ന ആശങ്കയിലാണ് ഗുണഭോക്താക്കൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































