കോഴിക്കോട്: ജില്ലയിൽ നിരന്തരം അപകടങ്ങൾ വരുത്തിവെക്കുന്ന ബസുകളുടെ പെർമിറ്റ് ഇനിമുതൽ പുതുക്കി നൽകില്ലെന്ന് ജില്ലാ കളക്ടറും ആർ.ടി.എ. ചെയർപേഴ്സണുമായ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കോഴിക്കോട്, വടകര റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റികളുടെ (ആർ.ടി.എ.) യോഗത്തിലാണ് ഈ കർശന തീരുമാനം വ്യക്തമാക്കിയത്. അപകടമുണ്ടാകുമ്പോൾ ബസ് ജീവനക്കാർക്കെതിരെ മാത്രം നടപടിയെടുക്കുന്ന നിലവിലെ രീതിക്ക് പകരം, അപകടങ്ങൾ ആവർത്തിച്ചാൽ ബസ് ഉടമകളെക്കൂടി ഉത്തരവാദികളാക്കി കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. കോഴിക്കോട് നഗരത്തിലും വടകര, കുറ്റ്യാടി, പേരാമ്പ്ര റൂട്ടുകളിലും ബസുകളുടെ അശ്രദ്ധ കാരണം നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
കോഴിക്കോട്, വടകര ആർ.ടി.എ.കളുടെ കീഴിൽ പുതിയ പെർമിറ്റുകൾക്കായി ലഭിച്ച അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് സമിതി വ്യക്തമാക്കി. നിലവിൽ കോഴിക്കോട് ആർ.ടി.എ.യിൽ പുതിയ പെർമിറ്റിനായി 24-ഉം, പെർമിറ്റ് പുതുക്കാൻ 30-ഉം, കൈമാറ്റത്തിനായി 30-ഉം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. വടകര ആർ.ടി.എ.യിൽ പുതിയ പെർമിറ്റിന് 14-ഉം, പുതുക്കാൻ 18-ഉം, കൈമാറ്റത്തിന് 42-ഉം അപേക്ഷകളും ലഭിച്ചിട്ടുണ്ട്. സമയക്രമത്തെച്ചൊല്ലി നഗരത്തിൽ ബസുകൾ തമ്മിൽ മത്സരയോട്ടവും കൈയാങ്കളിയും പതിവാകുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു എന്ന പരാതി വ്യാപകമാണ്. പ്രിയദർശനി സൗജന്യ യാത്രാ പദ്ധതി മൂലമുള്ള പ്രതിസന്ധികൾക്ക് പുറമെ, ബസുകൾ തമ്മിലുള്ള ഇത്തരം കലഹങ്ങളും സ്വകാര്യ ബസ് മേഖലയ്ക്ക് ഇപ്പോൾ വലിയ തിരിച്ചടിയാവുകയാണ്.
ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി.വി.എം. ഷെരീഫ്, കോഴിക്കോട് ആർ.ടി.ഓ ജെബി ചെറിയാൻ, വടകര ആർ.ടി.ഓ പി.കെ. സജീവ്, കോഴിക്കോട് റൂറൽ എസ്.പി.യുടെ പ്രതിനിധി, സ്വകാര്യ വാഹന ഉടമകൾ, കെ.എസ്.ആർ.ടി.സി. പ്രതിനിധികൾ, വിവിധ സാമൂഹിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് യാത്രാസുരക്ഷ ഉറപ്പാക്കാനുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































