തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ കൊടികളോ വലിയ ബാനറുകളോ വെച്ചുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സർക്കാർ ആശുപത്രികൾ ഇത്തരം കൊടിനാട്ടേണ്ട സ്ഥലങ്ങളല്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ആശുപത്രികളിലെ ഉച്ചഭക്ഷണ വിതരണം ഇനി മുതൽ കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രമാക്കാനാണ് സർക്കാർ തീരുമാനം. ആർക്കും കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷണസാമഗ്രികൾ സംഭാവന ചെയ്യാമെങ്കിലും അവിടെ സംഘടനകളുടെ പേരോ ബാനറോ കൊടിയോ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് മന്ത്രി കർശന നിർദേശം നൽകി.
ഇതോടൊപ്പം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗിസൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനായി ഡോക്ടർമാർ ഒഴികെയുള്ള മുഴുവൻ ജീവനക്കാർക്കും ആശയവിനിമയത്തിലും പൊതുജനങ്ങളുമായുള്ള ഇടപെടലിലും നിർബന്ധിത പരിശീലനം നൽകാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ഈ പരിശീലനം നിർബന്ധമാക്കും. പദ്ധതി നടപ്പാക്കുന്നതിനായുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ആശുപത്രി ജീവനക്കാരുടെ പെരുമാറ്റം, രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള സമീപനം എന്നിവയിൽ പോരായ്മകളുണ്ടെന്ന രീതിയിൽ വ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ തിരുത്തൽ നടപടി. സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ, ജില്ലാ-ജനറൽ ആശുപത്രികൾ, സ്ത്രീ-ശിശു ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ നഴ്സിംഗ് സ്റ്റാഫ് ഉൾപ്പെടെയുള്ള ഡോക്ടർമാരല്ലാത്ത മുഴുവൻ ജീവനക്കാരെയും ഇതിൽ ഉൾപ്പെടുത്തും.
മെഡിക്കൽ കോളേജുകളിലെ പരിശീലനത്തിനായി ഓരോ സ്ഥാപനത്തിൽ നിന്നും നാല് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് 'മാസ്റ്റർ ട്രെയിനർമാരായി' ആദ്യം സജ്ജമാക്കും. ഇവർക്ക് 'അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിംഗ് സെന്റർ' മുഖേനയായിരിക്കും പ്രത്യേക പരിശീലനം നൽകുക. ഈ മാസ്റ്റർ ട്രെയിനർമാർ പിന്നീട് അതത് മെഡിക്കൽ കോളേജുകളിലും അനുബന്ധ ആശുപത്രികളിലുമെത്തി മറ്റ് ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുമെന്നും മന്ത്രി വിശദീകരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































