കോഴിക്കോട്: രാജ്യത്തെ പ്രധാന എൻ.എസ്.ജി.-2 ഗ്രേഡ് റെയിൽവേ സ്റ്റേഷനുകളിലൊന്നായ കോഴിക്കോടിന് നാഥനില്ലാതായിട്ട് എട്ടരമാസം പിന്നിടുന്നു. റെയിൽവേ ചട്ടങ്ങൾപ്രകാരം ഈ ഗ്രേഡിലുള്ള സ്റ്റേഷനുകളിൽ സ്ഥിരം ഡയറക്ടർ നിർബന്ധമാണെന്നിരിക്കെയാണ് ഈ അവഗണന. കഴിഞ്ഞ നവംബറിൽ സ്‌റ്റേഷൻ ഡയറക്ടറായിരുന്ന ഫർജാസ് മുഹമ്മദ് പാലക്കാട്ടേക്ക് സ്ഥലം മാറിപ്പോയതിനുശേഷം ഇവിടെ പകരം നിയമനം നടന്നിട്ടില്ല. 445.95 കോടി രൂപയുടെ ബൃഹദ് നവീകരണപ്രവർത്തനങ്ങൾ സ്റ്റേഷനിൽ പുരോഗമിക്കുന്നതിനിടയിലാണ് ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ നാഥനില്ലാത്ത അവസ്ഥയുള്ളത്. നിലവിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പൊൻ ഉരുളാണ്ടിക്കാണ് ഡയറക്ടറുടെ താത്കാലിക ചുമതല.
വൻകിട നവീകരണ പ്രവൃത്തികൾ നടക്കുമ്പോൾ സിവിൽ സർവീസ് ഓഫീസർ റാങ്കിലുള്ള ഇന്ത്യൻ റെയിൽവേ എൻജിനിയറിങ് സർവീസ് വിഭാഗത്തിൽ നിന്നുള്ളവരെയാണ് മേൽനോട്ടച്ചുമതല ഏൽപ്പിക്കാറുള്ളത്. മുൻ ഡയറക്ടർ ഫർജാസ് മുഹമ്മദ് നിർമാണപ്രവർത്തനങ്ങളിലെ പുരോഗതിയില്ലായ്മയെ തുടർന്ന് നിർമാണക്കമ്പനിയായ 'റാങ്ക് പ്രോജക്ട്സ് ആൻഡ് ഡിവലപ്പേഴ്സിന്' രണ്ട് തവണ പിഴ ചുമത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അടിയന്തര സ്ഥാനചലനം. ഇതിന് പിന്നിൽ കമ്പനിയുടെ രാഷ്ട്രീയ സ്വാധീനമാണെന്ന ആരോപണവും ശക്തമാണ്. ഡയറക്‌ടറുടെ അഭാവം സ്റ്റേഷനിലെ സുരക്ഷയെയും എൻജിനിയറിങ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളെയും വല്ലാതെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞവർഷം ഫറോക്കിൽ അലുമിനിയം ഷീറ്റ് റെയിൽവേ വൈദ്യുതലൈനിലേക്ക് വീണപ്പോഴും, കഴിഞ്ഞയാഴ്‌ച സ്റ്റേഷനിലെ ക്ലോക്ക് ടവർ നിലംപൊത്തിയപ്പോഴും വൻ ദുരന്തങ്ങളാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഈ രണ്ട് സന്ദർഭങ്ങളിലും സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷിന്റെ സമയോചിതമായ ഇടപെടലുകളാണ് രക്ഷയായത്. ട്രെയിൻ ഗതാഗതനിയന്ത്രണവും സമയക്ലിപ്തതയും മാത്രം നോക്കേണ്ട സ്റ്റേഷൻ മാനേജർക്ക്, ആർ.പി.എഫ് പ്രവർത്തനങ്ങൾ വരെ നേരിട്ട് ഏകോപിപ്പിക്കേണ്ടി വരുന്ന അധിക ബാധ്യതയാണ് ഇപ്പോഴുള്ളത്.
പ്രതിദിനം എഴുപതിനായിരത്തിലേറെ യാത്രക്കാർ ആശ്രയിക്കുന്ന, കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ റെയിൽവേ സ്റ്റേഷനാണ് കോഴിക്കോട്. അടുത്തവർഷം ജൂൺ ഒന്നിന് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ നവീകരണപ്രവർത്തനങ്ങൾ ഇപ്പോൾ തീർത്തും മന്ദഗതിയിലാണ്. നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താനും വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കാനും കൃത്യമായൊരു നേതൃത്വമില്ലാത്തത് സ്റ്റേഷന്റെ പ്രവർത്തനത്തെയും യാത്രക്കാരുടെ സുരക്ഷയെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































