കൊയിലാണ്ടി: താലൂക്കാശുപത്രിയെ ഘട്ടംഘട്ടമായി ജില്ലാ ആശുപത്രി നിലവാരത്തിലേയ്ക്ക് ഉയർത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. ആശുപത്രി വികസനസമിതി അംഗങ്ങളും എം.പി., എം.എൽ.എ., നഗരസഭ ചെയർമാൻ അടക്കമുള്ള ജനപ്രതിനിധികളും പങ്കെടുത്ത പ്രത്യേക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രിക്ക് പുതുതായി നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ പണി ഒരുവർഷത്തിനകം പൂർത്തിയാക്കാൻ കരാറുകാർക്ക് മന്ത്രി കർശന നിർദേശം നൽകി. നിർമാണത്തിൽ കാലതാമസം വരുത്തുന്ന കരാറുകാരെ പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പുതിയ കെട്ടിടനിർമാണത്തിനായി നിലവിലുണ്ടായിരുന്ന മോർച്ചറി പൊളിച്ചതിനാൽ ഇപ്പോൾ ഇവിടെ പോസ്റ്റ്മോർട്ടം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന് പരിഹാരമായി ആശുപത്രിക്ക് സമീപമുള്ള റവന്യുവകുപ്പിന്റെ പത്ത് സെൻ്റ് സ്ഥലം മോർച്ചറി നിർമാണത്തിനായി വിട്ടുനൽകും. ഇതുമായി ബന്ധപ്പെട്ട് കളക്ടറുമായി സംസാരിച്ചിട്ടുണ്ടെന്നും തുടർനടപടികൾക്കായി കെ. പ്രവീൺകുമാർ എം.എൽ.എ., നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ, ആശുപത്രി സൂപ്രണ്ട് വി.എം. സുനിത എന്നിവരെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
മോർച്ചറി യാഥാർഥ്യമാകുന്നതോടെ പോലീസ് സർജന്റെ സേവനവും ലഭ്യമാക്കും. കൂടാതെ ആശുപത്രിയിൽ ഉടൻതന്നെ ബ്ലഡ് ബാങ്ക് ആരംഭിക്കുമെന്നും അത്യാഹിത വിഭാഗത്തിൽ ഒഴിവുള്ള നാല് മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ ഉടൻ നികത്തുമെന്നും മന്ത്രി അറിയിച്ചു. അസിസ്റ്റന്റ് സർജൻ, റേഡിയോളജിസ്റ്റ്, അനസ്തീസിസ്റ്റ്, ജൂനിയർ കൺസൾട്ടൻ്റ് (സർജറി) എന്നിവരെയും പുതുതായി നിയമിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.എസ്.ആർ. ഫണ്ട് പ്രയോജനപ്പെടുത്തി ആശുപത്രിയുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
താലൂക്കാശുപത്രിയിൽ അടിയന്തരമായി ട്രോമാകെയർ സംവിധാനം ഒരുക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ. പ്രവീൺ കുമാർ എം.എൽ.എ. ആവശ്യപ്പെട്ടു. യോഗത്തിൽ ഷാഫി പറമ്പിൽ എം.പി., നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ, വൈസ് ചെയർമാൻ സി.ടി. ബിന്ദു, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എ.പി. സുധീഷ്, പയ്യോളി നഗരസഭ ചെയർമാൻ എൻ. സാഹിറ, കൊയിലാണ്ടി നഗരസഭ കൗൺസിലർ വി.എം. ജസ്ല അഡി, ഡി.എം.ഒ. വി.പി. രാജേഷ്, നാഷണൽ ഹെൽത്ത് മിഷൻ പ്രതിനിധി ഡോ. പി.കെ. അഫ്‌സൽ, ആശുപത്രി സൂപ്രണ്ട് വി.എം. സുനിത എന്നിവർ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































