വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി വീതികൂട്ടുന്നതിനായി പാതിപൊളിച്ച അടയ്ക്കാത്തെരുവിലെ മൂന്ന് കെട്ടിടങ്ങൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരേപോലെ അപകടഭീഷണി ഉയർത്തുന്നു. കാലവർഷം കനത്തതോടെ മഴയിൽ കുതിർന്ന് ഈ കെട്ടിടങ്ങൾ ഏതുസമയത്തും ഇടിഞ്ഞുവീഴുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഇതിൽ ഒരു കെട്ടിടം അടയ്ക്കാത്തെരു എസ്.ബി.ഐ. ബാങ്കിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ കുറച്ചുഭാഗം പൊളിച്ച നിലയിലും ബാക്കി ഭാഗം പൂർണ്ണമായി കാടുമൂടിയ അവസ്ഥയിലുമാണ്. കെട്ടിടത്തിന്റെ കല്ലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നതിനാൽ ഏതു നിമിഷവും ഇത് തകർന്നുവീഴാം. കെട്ടിട ഉടമയും മുൻപ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നയാളും തമ്മിൽ നിലനിൽക്കുന്ന നിയമതർക്കമാണ് ഈ കെട്ടിടം പൂർണ്ണമായി പൊളിച്ചുമാറ്റുന്നതിന് തടസ്സമായി നിൽക്കുന്നത്. കൈനാട്ടിയിൽ നിന്ന് പയ്യോളി ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന സർവീസ് റോഡിന് തൊട്ടടുത്താണ് ഈ കെട്ടിടം ഉള്ളത്. ഇത് തകർന്നാൽ അവശിഷ്ടങ്ങൾ നേരിട്ട് പതിക്കുക റോഡിലേക്കായിരിക്കും. ദിവസേന നിരവധി ആളുകൾ എത്തുന്ന ബാങ്കിന് സമീപമായതിനാലും, എസ്.ജി.എം.എസ്.ബി. സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കാൽനടയായി പോകുന്ന വഴിയിലായതിനാലും ഇവിടുത്തെ അപകടസാധ്യത വളരെ കൂടുതലാണ്.
മറ്റു രണ്ട് കെട്ടിടങ്ങൾ കോഫിഹൗസിന് സമീപത്താണുള്ളത്. നാലുനിലകളുള്ള ഈ കെട്ടിടങ്ങളുടെ ജനലുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ പൊളിച്ചുമാറ്റിയ നിലയിലാണ്. ഭാഗികമായി പൊളിച്ചതുമൂലം ഇവയ്ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടാകാമെന്ന സംശയം ശക്തമാണ്. ഇവ അടിയന്തരമായി ബലപ്പെടുത്തുകയോ അല്ലെങ്കിൽ പൂർണ്ണമായി പൊളിച്ചുനീക്കുകയോ ചെയ്യാത്തപക്ഷം വലിയൊരു ദുരന്തത്തിന് ഇത് കാരണമായേക്കാം.
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന ഈ കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ കെ. സുനിൽകുമാർ അറിയിച്ചു. എന്നാൽ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. അപകടാവസ്ഥയിലുള്ള കെട്ടിടം ഉടൻ പൊളിച്ചുമാറ്റാനും മറ്റുള്ളവ ബലപ്പെടുത്താനോ പൊളിക്കാനോ ഉള്ള നടപടികൾ നഗരസഭ അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































