കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കടത്തിലെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് എറണാകുളം ലേക് ഷോർ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ആശുപത്രിയിലെ ഡോ. അലക്സാണ്ടർ, ഡോ. ശ്രീജ പിള്ള എന്നിവരെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇ.ഡി. ചോദ്യം ചെയ്തത്. നിയമവിരുദ്ധമായി നടത്തിയ അവയവ ശസ്ത്രക്രിയകൾക്ക് വൻതുക കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്നാണ് കേന്ദ്ര ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്.
കേസിലെ മുഖ്യപ്രതിയും അവയവ കൈമാറ്റത്തിന്റെ മുഖ്യ ആസൂത്രകനുമായ നജീബിന് വിവിധ സ്വകാര്യ ആശുപത്രികളിൽ നിന്ന് കമ്മീഷൻ ലഭിച്ചതായി ഇ.ഡി. നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും സ്വത്തുവിവരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. കേസിന്റെ ഭാഗമായി ലേക് ഷോർ ആശുപത്രി എം.ഡി. എസ്.കെ. അബ്ദുള്ള, കമ്പനി സെക്രട്ടറി മുരളീധര പൈ അടക്കമുള്ളവരെ ഇ.ഡി. കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്, ലേക് ഷോർ ഉൾപ്പെടെ ആറ് പ്രമുഖ ആശുപത്രികളിൽ നേരത്തെതന്നെ ഇ.ഡി. പരിശോധന നടത്തിയിരുന്നു.
കേരളത്തിലെ ആറ് പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത വ്യാജരേഖ ചമയ്ക്കൽ കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. കള്ളപ്പണ ഇടപാടിൽ അന്വേഷണം ആരംഭിച്ചത്. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ കേരളത്തിനകത്തും പുറത്തുമുള്ള വൻ മാഫിയ സംഘമാണ് ഈ അവയവക്കച്ചവടത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ചെറിയ തുക നൽകി അവയവങ്ങൾ വാങ്ങുകയും, അത് വലിയ തുക ഈടാക്കി സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് കൈമാറുകയുമായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ നടന്ന ഓരോ ശസ്ത്രക്രിയയ്ക്ക് പിന്നാലെയും ഇടനിലക്കാരനായ നജീബിന് ആശുപത്രികൾ കമ്മീഷൻ നൽകിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി. ഇപ്പോൾ പരിശോധിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































