എലത്തൂർ എടക്കാട് കൈപ്പുറത്ത് പാലത്തിനടുത്ത് നിയന്ത്രണം വിട്ട ആഡംബര കാർ കനോലി കനാലിലേക്ക് മറിഞ്ഞു. ശനിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ആർക്കും പരിക്കുകളില്ല. പൊറ്റമ്മൽ കെ. ജി. ആർ. ഹിൽസിലെ അഖിൽ രാജ് ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കൈപ്പുറത്ത് പാലം കനാൽ റോഡിലെ സ്വകാര്യ ഗ്യാസ് ഗോഡൗണിന് സമീപം ആറ് അടിയോളം ആഴമുള്ള ഭാഗത്തേക്കാണ് കാർ മറിഞ്ഞത്. കനാലിന് സുരക്ഷാകൈവരികൾ ഇല്ലാത്തതും പാർശ്വഭിത്തികൾ കാടുമൂടിക്കിടന്നതുമാണ് അപകടത്തിന് കാരണമായത്. മുൻപും സമാനമായ രീതിയിൽ ഇവിടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്.
സംഭസ്ഥലത്തെത്തിയ ബീച്ച് അഗ്നിരക്ഷാസേന വിഭാഗമാണ് വാഹനം കരയ്ക്കടുത്തത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ. പി. രഞ്ജിദേവൻ, ഒ. അബ്ദുൽ ജലീൽ, വരുൺ രാജ്, കെ. പി. സന്ദീപ് ദാസ്, കെ. രഞ്ജിത്ത്, എം. വി. ശ്രീരാജ് എന്നിവരും ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാരായ കെ. സി. സിനീഷ്, പി. ലിജാം എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എലത്തൂർ പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
കുണ്ടുപ്പറമ്പ് മുതൽ എരഞ്ഞിക്കൽ പാലം വരെയുള്ള ഭാഗങ്ങളിൽ സുരക്ഷാകൈവരികൾ ഇല്ലാത്തതും ഉള്ളവ തകർന്നതുമാണ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയാകുന്നത്. ചിലയിടങ്ങളിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് താഴുകയും വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ തിരക്കൊഴിവാക്കി കുറ്റ്യാടി സംസ്ഥാന പാതയിലേക്ക് എളുപ്പത്തിൽ എത്താമെന്നതിനാൽ ഒട്ടേറെ വാഹനങ്ങളാണ് കാരപ്പറമ്പ്-കുണ്ടൂപ്പറമ്പ് വഴിയുള്ള ഈ കനോലി കനാൽ ഇൻസ്പെക്ഷൻ റോഡിനെ ആശ്രയിക്കുന്നത്. അപകടാവസ്ഥയിലായ കനാലിന് സംരക്ഷണ കൈവരികൾ കെട്ടിയും റോഡിലെ അറ്റകുറ്റപ്പണികൾ തീർത്തും ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
അതേസമയം, കുണ്ടൂപ്പറമ്പ് മുതൽ നെഞ്ചുണ്ടി പാലം വരെയുള്ള ഭാഗങ്ങളിൽ പാർശ്വഭിത്തികൾ കെട്ടാനും കൈവരികൾ നിർമ്മിക്കാനുമായി 42 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടെന്ന് ജലസേചന വകുപ്പ് അറിയിച്ചു. ദുരിതാശ്വാസ ഫണ്ടിൽനിന്ന് ഈ തുക അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ അഞ്ച് കോടി രൂപയുടെ മറ്റൊരു എസ്റ്റിമേറ്റും സർക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാൽ കനാൽ സിറ്റി പ്രൊജക്റ്റ് നിലവിലുള്ളതിനാൽ അറ്റകുറ്റപ്പണികൾക്കായി തുക അനുവദിക്കുന്നതിൽ ചില സാങ്കേതിക തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അധികൃതർ വിശദീകരിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































