പുല്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലിയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്ക് സമീപം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വൻതോതിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. മൂന്ന് മലകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തെ ഒരു മലയുടെ മുകളിലാണ് ക്വാറി പ്രവർത്തിക്കുന്നത്. ഇവിടെ ഖനനത്തിന്റെ ഭാഗമായി നീക്കം ചെയ്ത മണ്ണാണ് മലമുകളിൽ കുന്നുപോലെ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. കാലവർഷം കനത്തതോടെ ഈ മൺകൂന ഇടിഞ്ഞ് താഴെയുള്ള ജനവാസ മേഖലയിലെ വീടുകളിലേക്ക് പതിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. സമീപകാലത്തുണ്ടായ കള്ളാടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മൺകൂന നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ക്വാറി അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതിയും നൽകി.
പരാതിയെ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം ബത്തേരി തഹസിൽദാർ വി.ആർ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ ക്വാറിയിലെത്തി അടിയന്തര പരിശോധന നടത്തി. നിലവിൽ ഈ മൺകൂനകൾ പെട്ടെന്ന് അപകടമുണ്ടാക്കുന്ന അവസ്ഥയിലല്ലെങ്കിലും, ശക്തമായ മഴ പെയ്താൽ ഇവ താഴേക്ക് ഒലിച്ചിറങ്ങാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മഴ കുറയുന്ന മുറയ്ക്ക് മണ്ണ് അടിയന്തരമായി നീക്കം ചെയ്യാനും, അതുവരെ മഴവെള്ളം ഇറങ്ങാതിരിക്കാൻ മൺകൂനകൾക്ക് മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച് സംരക്ഷിക്കാനും ക്വാറി അധികൃതർക്ക് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി. ഇതുസംബന്ധിച്ച് ക്വാറി ഉടമയ്ക്ക് ഉടൻ തന്നെ ഔദ്യോഗികമായി നോട്ടീസ് നൽകുമെന്ന് തഹസിൽദാർ അറിയിച്ചിട്ടുണ്ട്.
ക്വാറികളിലെ മണ്ണ് അടിയന്തരമായി മാറ്റണമെന്ന് ബി.ജെ.പി
വെങ്ങപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ വിവിധ കരിങ്കൽ ക്വാറികളിൽ ഖനനത്തിന് ശേഷം അപകടകരമായ രീതിയിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി മാറ്റിപ്പാർപ്പിക്കണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കാലവർഷം ശക്തമാകുന്നതോടെ ഈ മൺകൂനകൾ സമീപത്തെ ജനവാസ മേഖലകളിലേക്ക് ഇടിഞ്ഞുവീഴാൻ വലിയ സാധ്യതയുണ്ടെന്നും വിഷയത്തിൽ ജില്ലാ ഭരണകൂടം എത്രയും വേഗം ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വെങ്ങപ്പള്ളിയിൽ നടന്ന യോഗത്തിൽ വി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. കെ.വി. വേണുഗോപാൽ, എം.കെ. നിജികുമാരി, സന്തോഷ് കൂവപ്പാളി, അഭിലാഷ്, രവിൻലാൽ, ബാബുരാജ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































