ന്യൂഡൽഹി: പെട്രോളിൽ എഥനോൾ ചേർക്കുന്നത് വഴി വാഹനങ്ങളുടെ മൈലേജ് കുറയുന്നുണ്ടെന്ന വസ്‌തുത കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഔദ്യോഗികമായി സമ്മതിച്ചു. എന്നാൽ എഥനോൾ ഇന്ധനത്തിന്‍റെ ഉപയോഗം മൂലം വാഹനങ്ങളുടെ എഞ്ചിനും മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ടെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ മന്ത്രി പൂർണ്ണമായി തള്ളിക്കളഞ്ഞു. 'ദി ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗഡ്കരി സർക്കാരിന്‍റെ എഥനോൾ നയത്തെ പ്രതിരോധിച്ചതും ഭാവി പദ്ധതികൾ വിശദീകരിച്ചതും. പെട്രോളും എഥനോളും തമ്മിലുള്ള കലോറിഫിക്കേഷൻ മൂല്യത്തിലെ വ്യത്യാസമാണ് മൈലേജ് കുറയാൻ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡൽഹി, മുംബൈ പോലുള്ള നഗരങ്ങളിലെ കനത്ത ട്രാഫിക്കും തുടർച്ചയായ ബ്രേക്കിംഗും മൈലേജ് കുറയുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ്ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 'ഫ്ലെക്സ്-ഫ്യുവൽ' എഞ്ചിനുകൾക്കായി പ്രത്യേകം നിർമ്മിച്ച വാഹനങ്ങളിൽ മൈലേജ് കാര്യക്ഷമത കുറയുന്നില്ലെന്നും അതുകൊണ്ട് തന്നെയാണ് രാജ്യം ഫ്ലെക്സ്-എഞ്ചിൻ സാങ്കേതികവിദ്യയിലേക്ക് അതിവേഗം മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ20 (20% എഥനോൾ ചേർത്ത പെട്രോൾ) ഇന്ധനം കാരണം രാജ്യത്ത് ഒരു കാറിന് പോലും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മന്ത്രി, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ബോധപൂർവ്വം ചമച്ചെടുത്ത വ്യാജ വാർത്തകളാണെന്ന് വ്യക്തമാക്കി.
പഴയ വാഹനങ്ങളിൽ ഉണ്ടായേക്കാവുന്ന ചെറിയ തേയ്മാനങ്ങൾ പരിഹരിക്കാൻ പഴയ കാറുകളുടെ സർവീസിംഗ് സമയത്ത് മെറ്റൽ വാഷറുകൾക്ക് പകരം പുതിയ റബ്ബർ വാഷറുകൾ യാതൊരു അധിക ചിലവുമില്ലാതെ ഉപഭോക്താക്കൾക്ക് മാറ്റി നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എഥനോളിന് ആന്‍റി-നോക്കിംഗ് ഗുണങ്ങളും ഉയർന്ന ഒക്ടേൻ നമ്പറും ഉള്ളതിനാൽ ഇത് വാഹനങ്ങളുടെ പെർഫോമൻസ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ അസ്ഥിരതകൾ കണക്കിലെടുക്കുമ്പോൾ വിദേശ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. തദ്ദേശീയ ഇന്ധനങ്ങളിലേക്ക് മാറുന്നതോടെ ഭീമമായ തുക ലാഭിക്കാനും മലിനീകരണം ഗണ്യമായി കുറയ്ക്കാനും സാധിക്കുമെന്നും ഇന്ത്യയെ ഇന്ധന സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിക്കൊണ്ടാണ് മന്ത്രി തന്‍റെ വാക്കുകൾ അവസാനിപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































