മൂന്നാർ: കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിൽ ഭീഷണിയും ദേശീയപാതയിലെ ഗതാഗതനിയന്ത്രണവും മൂന്നാറിൽ മണിക്കൂറുകൾ നീണ്ട കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. പഴയ മൂന്നാർ സി.എസ്.ഐ. പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ദേശീയപാതയോട് ചേർന്ന് നൂറുമീറ്ററിലധികം ദൂരത്തിൽ വിള്ളലുണ്ടായതിനെത്തുടർന്നാണ് പ്രധാന റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. നിലവിൽ ബൈപ്പാസ് റോഡ് വഴിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
അശാസ്ത്രീയമായ മണ്ണെടുപ്പാണ് വിള്ളലിന് കാരണമായതെന്ന് ആക്ഷേപമുണ്ട്. കളക്ടറുടെ നിർദേശപ്രകാരം ദുരന്തനിവാരണ അതോറിറ്റിയും ജിയോളജി വിഭാഗവും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. വിള്ളലുണ്ടായ ഭാഗത്തെ മണ്ണും കല്ലും നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ചയോടെ ഈ വഴി ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്തമാക്കി.
പഴയ മൂന്നാർ വഴി ഗതാഗതം നിരോധിച്ചതോടെ വട്ടവട, കാന്തല്ലൂർ മേഖലകളിൽ നിന്നുള്ള ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഇപ്പോൾ കടന്നുപോകുന്നത് പോലീസ് സ്റ്റേഷന് സമീപമുള്ള 126 വർഷം പഴക്കമുള്ള ബ്രിട്ടീഷ് നിർമിത പാലത്തിലൂടെയാണ്. 2018-ലെ പ്രളയത്തിൽ സംരക്ഷണഭിത്തി തകർന്ന് ചരിവ് സംഭവിച്ചതും നിലവിൽ കോൺക്രീറ്റ് അടർന്നുപോയതുമായ ഈ പാലം അതീവ അപകടാവസ്ഥയിലാണ്. ഇതിലൂടെ നിരന്തരമായി വലിയ വാഹനങ്ങൾ പോകുന്നത് പാലത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നും ഇത് തകർന്നാൽ മൂന്നാർ പൂർണമായി ഒറ്റപ്പെടുമെന്നും ആശങ്കയുയരുന്നുണ്ട്.
പ്രകൃതിദുരന്ത സാധ്യതകളും യാത്രാക്ലേശവും കാരണം വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞത് മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയായി. മൺസൂൺ ടൂറിസത്തെ പ്രതീക്ഷിച്ച് ഇരുന്ന റിസോർട്ടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ടാക്സി-ജീപ്പ് തൊഴിലാളികൾ എന്നിവരെല്ലാം നിലവിൽ കനത്ത പ്രതിസന്ധിയിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































