കല്ലാച്ചി: നാദാപുരം പഞ്ചായത്തിലെ കല്ലാച്ചി, വളയം, ചെക്യാട് മേഖലകളിൽ വീശിയടിച്ച മിന്നൽച്ചുഴലിയിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം. വടകര താലൂക്കിൽ മൊത്തം 17 വീടുകൾക്ക് നാശനഷ്ടമുണ്ടാവുകയും വൻതോതിൽ കൃഷി നശിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ കല്ലാച്ചിയിലും ചൊവ്വാഴ്ച രാത്രിയോടെ വളയം എളമ്പമലയിലും ഉച്ചയ്ക്ക് വള്ള്യാടും ഉണ്ടായ ശക്തമായ കാറ്റാണ് ദുരന്തം വിതച്ചത്. മരങ്ങൾ കടപുഴകി വീണും മേൽക്കൂരകൾ പറന്നുപോയുമാണ് മിക്ക വീടുകൾക്കും കേടുപാടുകൾ സംഭവിച്ചത്. പ്രദേശങ്ങളിൽ മരങ്ങൾ വീണ് വൈദ്യുത ലൈനുകൾ പൊട്ടുകയും ഗതാഗതം പൂർണമായി തടസ്സപ്പെടുകയും ചെയ്തിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
നാദാപുരം പഞ്ചായത്തിലെ കല്ലാച്ചി അഞ്ചാം വാർഡായ ചീയൂരിൽ ഒൻപത് വീടുകൾക്കാണ് കാറ്റിൽ കേടുപാടുകൾ സംഭവിച്ചത്. കുഴിമടത്തിൽ സനൂപ്, കിഴക്കെവീട്ടിൽ ചന്ദ്രി എന്നിവരുടെ വീടുകളുടെ മുകൾഭാഗത്തെ ഓടുകൾ കാറ്റിൽ പറന്നുപോയപ്പോൾ, മേഖലയിലെ മറ്റ് ഏഴോളം വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീഴുകയും ചുമരുകളിൽ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു. പ്രദേശത്തെ നിരവധി കർഷകരുടെ വാഴ, കവുങ്ങ്, തെങ്ങ്, ചേമ്പ്, ചേന, റബ്ബർ കൃഷികൾ പൂർണമായി നശിച്ചു.
ചെക്യാട്, വളയം ഗ്രാമപ്പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന എളമ്പമലയിൽ ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. ഇവിടെ നാല് വീടുകൾക്ക് കഠിനമായ നാശനഷ്ടമുണ്ടായി. എളമ്പയിൽ വി.പി. ബാബുവിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോവുകയും കല്ലുകൾ നടുത്തളത്തിലേക്ക് പതിക്കുകയും ചെയ്തു. കുട്ടികളടക്കമുള്ള കുടുംബാംഗങ്ങൾ മറ്റൊരു മുറിയിലായിരുന്നതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. എളമ്പയിൽ ദാമോദരൻ, ചന്ദ്രൻ, സുനി എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ വീണു. എളമ്പയിൽ നാണു, ജാനു എന്നിവരുടെ വീടുകളുടെ ഓടുകൾ പറന്നുപോയി. പ്രദേശത്ത് വ്യാപകമായി റബ്ബർ മരങ്ങളും തെങ്ങുകളും വാഴകളും ഒടിഞ്ഞുവീണിട്ടുണ്ട്.
ജനപ്രതിനിധികളും കൃഷി ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. നാശനഷ്ടത്തിന്റെ കൃത്യമായ തുക ഇതുവരെ കണക്കാക്കിയിട്ടില്ല. താലൂക്കിലെ വള്ള്യാട് പ്രദേശത്തും ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ ശക്തമായ കാറ്റിൽ ആലാറ്റിൽ ബാബു, രാജൻ, പത്മിനിഅമ്മ തുടങ്ങി ആറോളം പേരുടെ വീടുകൾക്ക് നാശമുണ്ടാവുകയും വൻതോതിൽ കാർഷികവിളകൾ നശിക്കുകയും ചെയ്തു. കനത്ത മഴയെത്തുടർന്ന് മേപ്പയിൽ സൗമിനിയുടെ വീടിന്റെ മതിൽ ഇടിഞ്ഞുവീണു. കൂടാതെ, എടച്ചേരി ഗ്രാമപ്പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ വെള്ളൂപുതിയോട്ടിൽ ലീലയുടെ വീട്ടുകിണർ കനത്ത മഴയിൽ പൂർണമായി ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് ഇവരുടെ വീടും ഇപ്പോൾ അപകടഭീഷണിയിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































