തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ രണ്ടു തലത്തിലുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അപകടമുണ്ടായ സാഹചര്യവും കേന്ദ്രസർക്കാർ പാരിസ്ഥിതിക അനുമതി നൽകിയപ്പോൾ മുന്നോട്ടുവെച്ച കർശന നിർദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നതുമായിരിക്കും പ്രധാനമായും അന്വേഷിക്കുക. പദ്ധതി പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചിൽ ഉണ്ടായെന്ന റിപ്പോർട്ടുകളും പ്രത്യേകമായി പരിശോധിക്കും. പ്രദേശത്തെ അപകട സാധ്യതകൾ പൂർണ്ണമായി വിലയിരുത്തിയ ശേഷം മാത്രമേ ഇനി തുരങ്കപാതയുടെ പണി പുനരാരംഭിക്കുകയുള്ളൂവെന്നും അതുവരെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഇവരുടെ മൃതദേഹങ്ങൾ എത്രയും വേഗം ജന്മനാടുകളിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, വയനാട് ദുരന്തത്തിന്റെ പേരിൽ സർക്കാരിന് ഒട്ടേറെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വാർത്താസമ്മേളനത്തിൽ പി.എസ്.സി.യുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിനായി അദാനി ഗ്രൂപ്പ് നൽകിയ അപേക്ഷ മന്ത്രിസഭായോഗം ചർച്ച ചെയ്തതായും, കൺസെഷൻ എഗ്രിമെന്റും കേരളത്തിന്റെ താല്പര്യങ്ങളും വിശദമായി പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ താല്പര്യം ബലികഴിച്ചുകൊണ്ട് ഒരു തീരുമാനവും ഉണ്ടാകില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനാണ്. മുൻ സർക്കാരിന് ഈ ഓഹരി കൈമാറ്റത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ധാരണാപത്രം പോലും വായിക്കാതെയാണ് നിയമസഭയിൽ പ്രസംഗിച്ചതെന്നും വിമർശിച്ചു. വിഴിഞ്ഞം ആരുടെയും കുത്തകയാകാൻ അനുവദിക്കില്ലെന്നും കേന്ദ്ര അനുമതി ലഭിച്ച ശേഷം മാത്രമേ അദാനിയുടെ അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.ടി. വകുപ്പ് കൈനീട്ടി വാങ്ങാൻ വേണ്ടിയാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കൈവശം വെച്ചിരുന്നതെന്ന് വിമർശിച്ച വി.ഡി. സതീശൻ, പ്രധാനപ്പെട്ട വകുപ്പുകളൊന്നും താൻ വ്യക്തിപരമായി എടുക്കേണ്ടതില്ലെന്നായിരുന്നു ആദ്യ തീരുമാനമെന്നും വ്യക്തമാക്കി. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് ധനകാര്യ വകുപ്പ് ഏറ്റെടുത്തത്. വിഴിഞ്ഞം തന്റെ സ്വപ്ന പദ്ധതിയായതുകൊണ്ടാണ് തുറമുഖ വകുപ്പ് സ്വന്തമായി സൂക്ഷിക്കാൻ തീരുമാനിച്ചതെന്നും, വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് അഴിമതിക്ക് വേണ്ടിയാണോ എന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവിന്റേത് പദവിക്ക് നിരക്കാത്ത വിലകുറഞ്ഞ പ്രസ്താവനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം എം.ഡി. സ്ഥാനത്തുനിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതിൽ അസ്വാഭാവികതയില്ലെന്നും ഇതിനുമുമ്പും പലരെയും മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം, പിണറായി സർക്കാർ പ്രൊസിക്യൂഷൻ അനുമതി നിഷേധിച്ച കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ, പ്രതി സ്വന്തം പാർട്ടിക്കാരനായിട്ടുപോലും ഈ സർക്കാർ പ്രൊസിക്യൂഷൻ അനുമതി നൽകിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഓർമ്മിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































