കല്പറ്റ: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. തുരങ്കപാത നിർമാണ മേഖലയിലുണ്ടായ അപകടത്തിൽ ഇനി കണ്ടെത്താനുള്ളത് കരാർ കമ്പനി ജീവനക്കാരായ അഞ്ച് പേരെയാണ്. ദുരന്തത്തിൽ മൂന്ന് അതിഥി തൊഴിലാളികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാൻ, ബിഹാർ സ്വദേശി ബികാഷ് കുമാർ, ജാർഖണ്ഡ് സ്വദേശി അൻമോൽ എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള ഇവരുടെ മൃതദേഹങ്ങൾ എംബാം ചെയ്ത ശേഷം ഇന്ന് നാട്ടിലേക്ക് എയർലിഫ്റ്റ് ചെയ്യും. അപകട മേഖലയിൽ പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
രക്ഷാപ്രവർത്തനം ഇന്ന് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരായ ടി. സിദ്ധിഖും എ.പി. അനിൽകുമാറും വയനാട്ടിൽ ക്യാമ്പ് ചെയ്ത് വരികയാണ്. ഹിമാചൽ പ്രദേശ് സ്വദേശികളായ വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ), രാഹുൽ (എഞ്ചിനീയർ), ബിഹാർ സ്വദേശി മുഹമ്മദ് ഇംറാൻ (എക്സ്കവേറ്റർ ഓപ്പറേറ്റർ), പശ്ചിമബംഗാൾ സ്വദേശി രാകേഷ് ഗുചൈത് (സർവേയർ), ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി (സർവേയർ) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ദിലീപ്, രജനീഷ് എന്നിവർ ഐ.സി.യുവിൽ തുടരുകയാണെങ്കിലും എല്ലാവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.
അപകടത്തെത്തുടർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയ 47 കുടുംബങ്ങളിലെ 140 പേർ മേപ്പാടി പോളിടെക്നിക് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ തുടരുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തിന് സമീപത്തെ എസ്റ്റേറ്റ് തൊഴിലാളികളും ഉന്നതിയിലെ താമസക്കാരുമാണ് ക്യാമ്പിലുള്ളത്. നിലവിൽ ജില്ലയിൽ ഈ ഒരു ക്യാമ്പ് മാത്രമാണ് പ്രവർത്തിക്കുന്നത്. മന്ത്രിമാരായ എ.പി. അനിൽകുമാറും ടി. സിദ്ധിഖും ഇന്ന് ക്യാമ്പ് സന്ദർശിച്ചേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വയനാട് മണ്ണിടിച്ചിൽ വിഷയം ചർച്ച ചെയ്യുകയും, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായവും പരിക്കേറ്റവർക്കുള്ള ചികിത്സാസഹായവും പ്രഖ്യാപിക്കുകയും ചെയ്യും. കൂടാതെ തുരങ്കപാതയിൽ വിശദമായ പരിശോധന നടത്താനും സാധ്യതയുണ്ട്.
അതേസമയം, നിർമാണ കമ്പനിയുടെ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് ജൂൺ മാസത്തിൽ തന്നെ ഉത്തരവിറക്കിയിട്ടും കമ്പനി അധികൃതർ അത് പാലിച്ചില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമാക്കി. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താതെയാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയതെന്ന ആരോപണവും ശക്തമാണ്. എന്നാൽ ഈ ആരോപണങ്ങളെല്ലാം കമ്പനി അധികൃതർ നിഷേധിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































