മേപ്പാടി: ഓരോ മഴക്കാലത്തും നാടൊന്നാകെ വയനാടിനായി കണ്ണീരൊഴുക്കുമ്പോൾ, ഇനിയൊരിക്കലും ആവർത്തിക്കരുതേയെന്ന പ്രാർഥനയോടെ ചൂരൽമലയിലും മുണ്ടക്കൈയിലും പുത്തുമലയിലും കണ്ട അതേ ദുരന്തക്കാഴ്ചകൾക്ക് മീനാക്ഷിപാലത്തിന് സമീപവും സാക്ഷിയാവുകയാണ്. ചൊവ്വാഴ്ചയുണ്ടായ വൻ അപകടത്തിൻ്റെ വ്യാപ്തി തിരിച്ചറിഞ്ഞതോടെ ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നുള്ളവർ കള്ളാടിയിലേക്ക് കുതിച്ചെത്തി. ആദ്യമെത്തിയ നാട്ടുകാരും പഞ്ചായത്തംഗങ്ങൾ ഉൾപ്പെടുന്ന ജനപ്രതിനിധികളും തന്നെയാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. വൻ മൺകൂനകൾ വെല്ലുവിളി ഉയർത്തിയെങ്കിലും, മണ്ണിൽപ്പുതഞ്ഞുകണ്ട ഓരോരുത്തരെയും ജീവൻ്റെ അടയാളങ്ങളുണ്ടെന്ന് ഉറപ്പുവരുത്തി അവർ ഉടനടി ആശുപത്രിയിലെത്തിച്ചു. കൺമുന്നിലെ ദുരന്തം കണ്ട് ആദ്യം ഓടിമാറിയെങ്കിലും, പിന്നാലെ മണ്ണിൽ പുതഞ്ഞുകണ്ടവരെയെല്ലാം വലിച്ച് കയറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ ഹംസ സാക്ഷ്യപ്പെടുത്തുന്നു.
തൊട്ടുപിന്നാലെത്തന്നെ കല്പറ്റ ഫയർസ്റ്റേഷനിലെയും മേപ്പാടി പോലീസ് സ്റ്റേഷനിലെയും വനംവകുപ്പിലെയും ഉദ്യോഗസ്ഥരുമെത്തി. കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാതല ഉദ്യോഗസ്ഥർ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, മേപ്പാടി ഗ്രാമപ്പഞ്ചായത്തംഗങ്ങൾ എന്നിവരും സ്ഥലത്തെത്തി രക്ഷാപ്രവർത്തന ഏകോപനത്തിന് നേതൃത്വം നൽകി. പദ്ധതിപ്രദേശത്തെ മേൽനോട്ടച്ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെല്ലാം അപകടത്തിൽപ്പെട്ടുവെന്ന് അനുമാനിക്കുന്നതിനാൽ, മണ്ണിനടിയിൽപ്പെട്ടവരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാതിരുന്നത് ആദ്യഘട്ടത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. പിന്നീട് കൊങ്കൺ റെയിൽവേ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഏകദേശ കണക്കെടുത്തത്.
ദുരന്തത്തിന് തൊട്ടുപിന്നാലെ മീനാക്ഷിപാലത്തിന് ഇരുവശത്തുമായി കണ്ടെത്തിയ രണ്ട് മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കും ചൂരൽമലയിലെ ഡിസ്പെൻസറിയിലേക്കും താത്കാലികമായി മാറ്റി. മണ്ണിലകപ്പെട്ടവരെ കണ്ടെത്താനുള്ള പരിശോധനകൾക്കൊപ്പംതന്നെ മണ്ണുനീക്കി ചൂരൽമലയിലേക്കുള്ള റോഡ് വീണ്ടെടുക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ട രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി മീനാക്ഷി എസ്റ്റേറ്റു പാടികളിലുണ്ടായിരുന്ന കുടുംബങ്ങളെ പുറത്തെത്തിച്ച് ചുളിക്ക ഗവ. എൽ.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പിന്നാലെ നടന്ന തിരച്ചിലിലാണ് വൈകീട്ടോടെ മറ്റൊരു മൃതദേഹംകൂടി കണ്ടെടുത്തത്.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ കേന്ദ്രീകരിച്ചിരുന്ന എൻ.ഡി.ആർ.എഫ്. സംഘത്തിന് പുറമേ കോഴിക്കോട്ടുനിന്നുള്ള കൂടുതൽ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. ഫയർഫോഴ്‌സിൽ ജില്ലയിലെ മൂന്ന് സ്റ്റേഷനുകളിലെയും യൂണിറ്റുകൾക്കു പുറമേ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 200-ഓളം അംഗങ്ങളും സന്നദ്ധസംഘടനകളുടെ ഭാഗമായെത്തിയ നൂറുകണക്കിനാളുകളും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകുന്നുണ്ട്.
തുടർന്ന് രക്ഷാപ്രവർത്തനം കൂടുതൽ ശക്തമായി ഏകോപിപ്പിക്കുന്നതിനായി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. സി.കെ. കാസിം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്‌ണൻ, കളക്‌ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പോലീസ് മേധാവി ദേവ മനോഹർ, എ.ഡി.എം. കെ. അജീഷ്, സബ് കളക്‌ടർ അതുൽ സാഗർ, വാർഡ് അംഗം ജിതിൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































