കോഴിക്കോട്: കോവിഡ്, നിപ കാലഘട്ടങ്ങളിൽ ജീവൻ പണയം വെച്ച് ജോലി ചെയ്ത ദിവസവേതന ശുചീകരണത്തൊഴിലാളികളോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അധികൃതർ ക്രൂരത കാട്ടുന്നതായി ആക്ഷേപം. ആശുപത്രിയിലെ കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് മറ്റ് ജില്ലകളിൽ വരെ താത്കാലിക ജോലിക്കു പോയ, അമ്പത് വയസ്സ് കഴിഞ്ഞ നിരവധി തൊഴിലാളികൾക്കാണ് പുതിയ പ്രായപരിധി നിശ്ചയിച്ചതിലൂടെ തിരിച്ചുകയറാൻ കഴിയാത്ത വിധം തൊഴിൽ നഷ്ടമാകുന്നത്. ശുചീകരണ ജീവനക്കാരുടെ അഭിമുഖത്തിലാണ് പെട്ടെന്ന് 50 വയസ്സ് എന്ന പ്രായപരിധി അധികൃതർ കൊണ്ടുവന്നത്.
കേരള ഹെൽത്ത് സർവീസസ് മാനുവൽ പ്രകാരം ആശുപത്രി സൂപ്രണ്ടിന് പ്രായപരിധി നിശ്ചയിക്കാൻ അധികാരമില്ല എന്നിരിക്കെയാണ് ഈ നടപടി. നിലവിൽ ഹെൽത്ത് മെഡിക്കൽ കമ്മിറ്റി ഇല്ലാത്തതിനാൽ വിവിധ വകുപ്പ് മേധാവികളുടെ ചർച്ചയിലൂടെയാണ് തീരുമാനമെടുത്തതെന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ ആശുപത്രി വികസന സമിതി, കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പ് എന്നിവരുടെ അറിവോടെയല്ല ഈ തീരുമാനമെന്ന് പറയപ്പെടുന്നു. രോഗികളെ സ്ട്രെച്ചറിൽ തള്ളാൻ 50 കഴിഞ്ഞവർക്ക് ആരോഗ്യമില്ലാത്തതിനാലാണ് മുൻ കളക്ടറുടെ വാക്കാൽ അനുമതിയോടെ ഈ മാറ്റം വരുത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം. സുജാത വിശദീകരിക്കുന്നു.
നിലവിൽ കോട്ടപ്പറമ്പ് ആശുപത്രിയിലുള്ള 15 ശുചീകരണത്തൊഴിലാളികളിൽ 5 പേർ 50 കഴിഞ്ഞവരാണ്. യൂണിയൻ പ്രതിഷേധം ഭയന്നാണ് വർഷങ്ങളായി ജോലി ചെയ്യുന്ന ഇവരെ നിലനിർത്തിയിരിക്കുന്നത്. അതേസമയം ഒഴിവു വന്ന 6 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനത്തിലൂടെ 50 വയസ്സിൽ താഴെയുള്ള 4 പേരെ നിയമിക്കുകയും ചെയ്തു. ഇതിനിടയിൽ 58 വയസ്സുള്ള ഇ-ഹെൽത്ത് ഓഫീസറെ നിയമിച്ചതിനെ "അവരുടെ ആരോഗ്യത്തിന് കഴിയുന്ന ജോലിയാണത്" എന്ന് പറഞ്ഞ് അധികൃതർ ന്യായീകരിക്കുന്നുമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലടക്കം ദിവസവേതന നിയമനത്തിന് 58 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരിക്കെയാണ് കോട്ടപ്പറമ്പ് ആശുപത്രിയുടെ ഈ വ്യത്യസ്തമായ നടപടി. ബീച്ച് ആശുപത്രിയിൽ രോഗികളെ സ്ട്രെച്ചറിൽ കൊണ്ടുപോകാൻ പി.എസ്.സി, എംപ്ലോയ്മെന്റ് വഴി വന്ന ജീവനക്കാരുള്ളപ്പോഴാണ് കോട്ടപ്പറമ്പിൽ ഈ അധിക ചുമതലയും ശുചീകരണത്തൊഴിലാളികളുടെ മേൽ കെട്ടിവെച്ച് പ്രായപരിധി ഏർപ്പെടുത്തിയിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































