പത്തനംതിട്ട: പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുടെ പേരിൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ച പൊലീസ് നടപടിക്കെതിരെ രക്ഷിതാക്കൾ രംഗത്ത്. ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പൊലീസ്, തങ്ങളുടെ മക്കളെ അതിക്രൂരമായ മാനസിക പീഡനത്തിനാണ് ഇരയാക്കിയതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. നിയമപ്രകാരം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വേണം പ്രായപൂർത്തിയാകാത്ത കുട്ടികളെ ചോദ്യം ചെയ്യാനെന്നിരിക്കെ, ഇത് ലംഘിച്ചാണ് പൊലീസ് പെരുമാറിയത്. തെറ്റ് സമ്മതിച്ചാൽ വെറുതെ വിടാമെന്ന് പറഞ്ഞ് കുട്ടികളെ പ്രലോഭിപ്പിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. ചോദ്യം ചെയ്യലിനിടെ പൊലീസ് കുട്ടികളോട് അസഭ്യവർഷം നടത്തിയെന്നും, അവർക്ക് ആഹാരം നൽകാൻ പോലും അനുവദിച്ചില്ലെന്നും പരാതിയുണ്ട്. ഒരു വിദ്യാർത്ഥിയെ കോളറിൽ പിടിച്ച് പൊക്കിയതായും രക്ഷിതാക്കൾ വെളിപ്പെടുത്തി. സ്റ്റേഷനിൽ വെച്ചുണ്ടായ ദുരനുഭവത്തിൽ കുട്ടികൾ മാനസികമായി തകർന്നെന്നും, അവരെ വിട്ടുകിട്ടുന്നതുവരെ തങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ രക്ഷിതാക്കൾ തങ്ങൾക്ക് നീതി വേണമെന്നും ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ വ്യാജ പരാതിയിൽ കസ്റ്റഡിയിലെടുത്ത 20കാരനായ യുവാവിനോടും പൊലീസ് സമാനമായ രീതിയിൽ ക്രൂരത കാട്ടിയ വിവരം പുറത്തുവന്നിട്ടുണ്ട്. കുറ്റം സമ്മതിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്രൂരമായി മർദിച്ചെന്നാണ് യുവാവ് വെളിപ്പെടുത്തിയത്. പെൺകുട്ടിയെ അറിയാമോയെന്നും എവിടെയാണ് കൊണ്ടുപോയതെന്നും ചോദിച്ചായിരുന്നു മർദനം. കുട്ടിയെ അറിയില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും കാൽവെള്ളയിൽ ലാത്തികൊണ്ട് അടിക്കുന്നത് തുടരുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് തന്നെ താൻ ഹൃദയശസ്ത്രക്രിയക്ക് വിധേയനായ കാര്യവും ശാരീരിക ബുദ്ധിമുട്ടുകളും അറിയിച്ചിരുന്നിട്ടും പൊലീസ് അതൊന്നും വകവെച്ചില്ലെന്നും യുവാവ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നാടകീയമായ സംഭവങ്ങൾക്ക് ആസ്പദമായ സംഭവം നടന്നത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി താൻ സഹപാഠികളാൽ പീഡനത്തിനിരയായതായി ചൈൽഡ് ലൈൻ പ്രവർത്തകരോട് വ്യാജമായി വെളിപ്പെടുത്തുകയായിരുന്നു. ചൈൽഡ് ലൈൻ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് പെൺകുട്ടിയുടെ നാല് സഹപാഠികളെയും രണ്ട് മുതിർന്നവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ പിന്നീട് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോഴാണ് കഥ മാറിയത്. താൻ പീഡനത്തിന് ഇരയായിട്ടില്ലെന്ന് പെൺകുട്ടി ഡോക്ടർമാരോട് തുറന്നുപറയുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ വൈദ്യപരിശോധനയിൽ പീഡനമോ മർദ്ദനമേറ്റതിന്റെ പാടുകളോ ഇല്ലെന്ന് വ്യക്തമായി. പിന്നീട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴും ഡോക്ടർമാരോട് പറഞ്ഞ കാര്യം കുട്ടി ആവർത്തിച്ചു. താൻ പ്രണയാഭ്യർത്ഥന നടത്തിയ സഹപാഠി അത് നിരസിച്ചതിലുള്ള വൈരാഗ്യം കാരണമാണ് സഹപാഠികൾക്കെതിരെ ഇത്തരമൊരു വ്യാജ പരാതി നൽകിയതെന്ന് പെൺകുട്ടി ഒടുവിൽ സമ്മതിക്കുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































