കാസര്‍കോട്: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കുന്നു. പണിമുടക്കിനോടനുബന്ധിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ അന്തര്‍ സംസ്ഥാന റൂട്ടുകളിലടക്കം സ്വകാര്യ ബസുകളിലെ യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞെന്നാണ് ഉടമകളുടെ പ്രധാന പരാതി. പ്രതിസന്ധി രൂക്ഷമായതോടെ ജില്ലയിലെ ചില ബസുകള്‍ നേരത്തെ തന്നെ സര്‍വീസ് പൂര്‍ണ്ണമായി അവസാനിപ്പിച്ചിരുന്നു.
കാസര്‍കോട് നിന്ന് കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന ഏഴോളം ബസ് റൂട്ടുകളിലെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അടക്കം ഭൂരിഭാഗം യാത്രക്കാരും ഇപ്പോള്‍ കെഎസ്ആര്‍ടിസി ബസുകളെയാണ് ആശ്രയിക്കുന്നത്. ഈ റൂട്ടുകളിലൊന്നും സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ കയറാത്ത അവസ്ഥയാണ്. നിലവിൽ പദ്ധതിയുടെ ഭാഗമായി ഒരു ദിവസം 115 രൂപ മാത്രമാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്. കെഎസ്ആര്‍ടിസി സര്‍വീസുകളില്ലാത്ത വെറും മൂന്ന് റൂട്ടുകൾ മാത്രമാണ് കാസര്‍കോട്ടുള്ളത്. എന്നാൽ ഇവ പരമാവധി 15 മുതൽ 18 രൂപ വരെ മാത്രം ടിക്കറ്റ് നിരക്കുള്ള ചെറുകിട പോയിന്റുകളാണെന്നതും സ്വകാര്യ ബസ് മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
ദിനംപ്രതി 3000 രൂപയോളം നഷ്ടം വരുന്നതിനാൽ തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കുന്നു. സമാനമായ പ്രതിസന്ധിയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ വരും ബുധനാഴ്ച പണിമുടക്കുമെന്ന് സ്വകാര്യബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ബസുകളും കൂട്ടത്തോടെ സര്‍വീസ് അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വയനാട് ജില്ലയിലെ സ്വകാര്യബസ് ഉടമകള്‍ ജൂണ്‍ അവസാനത്തോടെ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. പ്രിയദര്‍ശിനി പദ്ധതി മൂലമുണ്ടായ ഈ കനത്ത നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































