കൂരാച്ചുണ്ട്: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കയം, കരിയാത്തുംപാറ മേഖലകളിൽ അശാസ്ത്രീയമായ വാഹന പാർക്കിങ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പെരുവണ്ണാമൂഴി റിസർവോയറിന്റെ ഭംഗി ആസ്വദിക്കാനായി എത്തുന്ന സഞ്ചാരികൾ റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങൾ നിർത്തിയിട്ടു പോകുന്നത് ഇവിടെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. കക്കയം മുപ്പതാംമൈൽ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിന് സമീപവും പഞ്ചവടി മേഖലയിലുമാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.
കക്കയത്തു നിന്ന് പുറത്തേക്കുള്ള ഏക ആശ്രയമായ ഈ റോഡിൽ മണിക്കൂറുകളോളം നീളുന്ന കുരുക്ക് രൂപപ്പെടുന്നത് പ്രദേശവാസികളെയും കടുത്ത ദുരിതത്തിലാക്കുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും വഴിയിൽ കുടുങ്ങുന്ന അവസ്ഥയാണ്. തിരക്കേറിയ ദിവസങ്ങളിൽ പോലീസിന്റെയോ മറ്റ് അധികൃതരുടെയോ ഭാഗത്തുനിന്ന് കൃത്യമായ ഗതാഗതനിയന്ത്രണം ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പാർക്കിങ് നിയന്ത്രിക്കാൻ നടപടിയില്ലാത്തത് പലപ്പോഴും വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിലുള്ള വാക്കേറ്റത്തിനും തർക്കങ്ങൾക്കും കാരണമാകുന്നു.
ഗതാഗതക്കുരുക്കിന് പുറമെ സഞ്ചാരികളുടെ സുരക്ഷയും ഈ മേഖലയിൽ വലിയ ചോദ്യചിഹ്നമാവുകയാണ്. കരിയാത്തുംപാറ, കക്കയം ഡാംസൈറ്റ് പരിസരങ്ങളിൽ ഗൈഡുമാരുടെ സേവനമുണ്ടെങ്കിലും, പഞ്ചവടി, പാപ്പൻചാടി കയം തുടങ്ങിയ അപകടമേഖലകളിൽ യാതൊരുവിധ നിരീക്ഷണവുമില്ല. പാറക്കെട്ടുകളും തെളിഞ്ഞ വെള്ളവും കണ്ട് പുഴയിലിറങ്ങുന്ന പലരും ആഴമേറിയ ചുഴികളിൽപ്പെട്ട് അപകടത്തിൽപ്പെടുന്നു. തദ്ദേശവാസികളുടെ സമയബന്ധിതമായ ഇടപെടൽ കൊണ്ടാണ് പലപ്പോഴും വൻ ദുരന്തങ്ങൾ ഒഴിവാകുന്നത്. പഞ്ചായത്തും നാട്ടുകാരും ചേർന്ന് അപായ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം സഞ്ചാരികളും ഇത് അവഗണിക്കുകയാണ്. ഈ വിഷയത്തിൽ പോലീസും വനംവകുപ്പും സംയുക്തമായി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


































