തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് നാല് പേർ മരണപ്പെട്ടു. എലിപ്പനി ബാധിച്ച് രണ്ട് പേരും ഇൻഫ്ലുവൻസ ബാധിച്ച് രണ്ട് പേരുമാണ് മരിച്ചത്. ഇതിനിടെ സംസ്ഥാനത്ത് ആശങ്കയുയർത്തി ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് നാല് പേർക്കും മലപ്പുറത്ത് രണ്ട് പേർക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്. ജൂൺ മാസം മാത്രം സംസ്ഥാനത്ത് 197 പേർക്ക് ഷിഗെല്ല ബാധിക്കുകയും ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 273 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജൂൺ മാസത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ കോഴിക്കോട് (69), വയനാട് (26), തൃശൂർ (13), ആലപ്പുഴ (5) എന്നീ നാല് ജില്ലകളിൽ രോഗവ്യാപനത്തെത്തുടർന്ന് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ മലപ്പുറം (32), തിരുവനന്തപുരം (18), കൊല്ലം (13), കണ്ണൂർ (11), എറണാകുളം (4), ഇടുക്കി (3), പാലക്കാട് (3) എന്നീ ജില്ലകളിലും ജൂണിൽ രോഗബാധയുണ്ടായി.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഷിഗെല്ല കേസുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 2025-ൽ 132 പേർക്കും, 2024-ൽ 121 പേർക്കും, 2023-ൽ 90 പേർക്കും, 2022-ൽ 83 പേർക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ, നിലവിലേത് അസാധാരണ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
പ്രധാനമായും മനുഷ്യന്റെ കുടലിനെ ബാധിക്കുന്ന ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ലക്ഷണങ്ങൾ കാണിക്കുക. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികളിലും ഈ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
































