കോഴിക്കോട്: തിരുവനന്തപുരത്ത് ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പരിശീലകന് 47 വർഷം കഠിനതടവും 79,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. പ്രതിക്കെതിരെയുള്ള ആകെ ആറ് കേസുകളിൽ മൂന്നാമത്തെ കേസിലാണ് ഇപ്പോൾ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. നാലാമത്തെ കേസിലും തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ പ്രതി എം. മനു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ തിങ്കളാഴ്ച വിധി പറയും. ഇനി അവശേഷിക്കുന്ന മൂന്ന് കേസുകളിൽ കൂടി വിചാരണയും ശിക്ഷാവിധിയും വരാനുണ്ട്.
പ്രതിയുടെ പേരിലുള്ള രണ്ടാമത്തെ കേസിൽ കഴിഞ്ഞ ദിവസം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. 35 വർഷം കഠിനതടവും 66,000 രൂപ പിഴയുമാണ് അതിൽ വിധിച്ചത്. ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 427 പ്രകാരം, ഓരോ കേസിലെയും ശിക്ഷാ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ അടുത്ത കേസിലെ ശിക്ഷ ആരംഭിക്കാവൂ എന്ന പ്രൊസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രത്യേകം പ്രത്യേകം ശിക്ഷാ കാലാവധി നിശ്ചയിച്ചത്. കഴിഞ്ഞ മാസം പുറത്തുവന്ന ആദ്യ കേസിലും ഇതേ കോടതി പ്രതിയെ ശിക്ഷിച്ചിരുന്നു. 2018-ലാണ് ഈ കേസുകൾക്കാസ്പദമായ ദാരുണ സംഭവങ്ങൾ നടക്കുന്നത്.
പരിശീലനത്തിനെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, കുട്ടിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. പിന്നീട് പ്രതിയുടെ ആവശ്യങ്ങൾക്ക് വഴങ്ങാതിരുന്നതോടെ പെൺകുട്ടിക്ക് കൃത്യമായ പരിശീലനം നൽകാതെ മാനസികമായി ബുദ്ധിമുട്ടിച്ചു. ഇതോടെ 2019-ൽ കുട്ടി മറ്റൊരു കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് കുട്ടി സംഭവം രഹസ്യമാക്കി വെച്ചത്. സമാനമായ രീതിയിൽ ക്രൂരതയ്ക്ക് ഇരയായ മറ്റ് അഞ്ച് കുട്ടികളും ഭയം കാരണം കോച്ചിങ് കേന്ദ്രം മാറിപ്പോയെങ്കിലും വിവരങ്ങൾ പുറത്തുപറഞ്ഞിരുന്നില്ല.
വർഷങ്ങൾക്ക് ശേഷം 2024-ൽ തിരുവനന്തപുരത്ത് നടന്ന ഒരു പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ ഇരയായ ഒരു പെൺകുട്ടി പ്രതിയെ വീണ്ടും കാണാനിടയാവുകയും ഭയന്നു ബഹളം വെക്കുകയുമായിരുന്നു. ഇതോടെയാണ് വർഷങ്ങളായി മറഞ്ഞുകിടന്ന പീഡനവിവരങ്ങൾ പുറത്തുവന്നത്. ഈ കുട്ടി നൽകിയ പരാതിക്ക് പിന്നാലെ മറ്റ് കുട്ടികളും നിയമനടപടികളുമായി മുന്നോട്ട് വരാൻ ധൈര്യം കാണിക്കുകയായിരുന്നു. തുടർന്നാണ് വുമൺ പൊലീസ് പ്രതിക്കെതിരെ ആറ് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





















_h_small.png)




