കോഴിക്കോട്: കല്ലായിപ്പുഴയിലെ ചെളിനീക്കൽ പദ്ധതി ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ ഇതുവരെ 1,55,000 ക്യുബിക് മീറ്റർ ചെളി നീക്കം ചെയ്തു. പദ്ധതിപ്രകാരം ആകെ 3.29 ലക്ഷം ക്യുബിക് മീറ്റർ ചെളിയാണ് മാറ്റേണ്ടതുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം ഏകദേശം 55 ശതമാനത്തോളം ജോലികൾ പൂർത്തിയായിട്ടുണ്ടെങ്കിലും മഴക്കാലം തുടങ്ങിയതിനാൽ ബാക്കി പണികൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും. കോതി അഴിമുഖത്തും പരിസരപ്രദേശങ്ങളിലുമാണ് ആകെ ചെളിയുടെ 70 ശതമാനവും അടങ്ങിയിരിക്കുന്നത്. കോതി മുതൽ മാങ്കാവ് കടുപ്പിനി വരെയുള്ള 4.2 കിലോമീറ്റർ ദൂരത്തിൽ 2.7 മീറ്റർ ആഴത്തിലാണ് നിലവിൽ ഡ്രെഡ്ജിങ് പുരോഗമിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ തീർക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്രതികൂല സാഹചര്യങ്ങൾ കാരണം അധികസമയം വേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ 2024 ഒക്ടോബർ 22-നാണ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. തുടർന്ന് സർവേ നടപടികൾ പൂർത്തിയാക്കി 2025 ഫെബ്രുവരി 27-ഓടെ പണികൾ ആരംഭിച്ചു. മഴ കനത്തതോടെ നാലു മാസത്തോളം നിർത്തിവെക്കേണ്ടി വരികയും പിന്നീട് ഒക്ടോബറിലാണ് പുനരാരംഭിക്കുകയും ചെയ്തത്. ഡ്രെജ്ജറും എസ്‌കവേറ്ററും ഉപയോഗിച്ച് ശേഖരിക്കുന്ന ചെളി രണ്ട് ബാർജുകളിലായി കടലിൽ അഞ്ചുകിലോമീറ്റർ ദൂരെയാണ് നിക്ഷേപിക്കുന്നത്. നിലവിൽ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പകൽ സമയത്ത് മാത്രമാണ് പണികൾ നടക്കുന്നത്. അതുകൊണ്ടുതന്നെ മുൻപ് ദിനംപ്രതി എട്ടുമുതൽ പത്തു ലോഡുകൾ വരെ കൊണ്ടുപോയിരുന്ന സ്ഥാനത്ത് ഇപ്പോൾ അതിന്റെ പകുതി മാത്രമേ നീക്കാൻ സാധിക്കുന്നുള്ളൂ.
ശരാശരി 80 മീറ്റർ വീതിയിലാണ് ഇപ്പോൾ ചെളി നീക്കം ചെയ്യുന്നത്. പുഴയ്ക്ക് ഇതിലും കൂടുതൽ വീതിയുണ്ടെങ്കിലും ഒഴുക്കിന് തടസ്സമുള്ള പ്രധാന ഭാഗങ്ങളാണ് വൃത്തിയാക്കുന്നത്. പുഴയിലുള്ള രണ്ട് തുരുത്തുകളിൽ ധാരാളം കണ്ടലുകളും പക്ഷികളും മറ്റ് ജീവജാലങ്ങളുമുണ്ട്. ഇതിൽ ഒരു തുരുത്തിന്റെ 20 മീറ്ററോളവും മറ്റേ തുരുത്തിന്റെ ഭൂരിഭാഗവും ചെളിനീക്കലിന്റെ പരിധിയിൽ വരുന്നതിനാൽ ഇവ മാറ്റുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. കോഴിക്കോട് കോർപ്പറേഷന്റെ 12.98 കോടി രൂപ ചെലവഴിച്ച് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ വെസ്റ്റ് കോസ്റ്റ് ഡ്രജ്ജിങ് കമ്പനിയാണ് ഈ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. പണി പൂർത്തിയാക്കാൻ കോർപ്പറേഷൻ കൂടുതൽ തുക അനുവദിക്കേണ്ടി വരുമെന്ന് മുൻപ് നടത്തിയ പരിശോധനകളിൽ വ്യക്തമായിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
ഈ പദ്ധതി പൂർത്തിയാകുന്നതോടെ കല്ലായിപ്പുഴയിലെ ഒഴുക്ക് സുഗമമാകുകയും നഗരത്തിലെ വെള്ളക്കെട്ടിന് വലിയൊരു പരിധി വരെ പരിഹാരമാകുകയും ചെയ്യും. കൂടാതെ മുൻപ് പുഴയിലെ മണൽത്തിട്ടകളിൽ തോണിയിടിച്ച് അപകടങ്ങൾ പതിവായിരുന്ന സാഹചര്യത്തിന് മാറ്റം വരുന്നത് മത്സ്യത്തൊഴിലാളികൾക്കും വലിയ ആശ്വാസമേകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















