കൊട്ടിയൂർ: ഒരു മാസക്കാലമായി ഭക്തസഹസ്രങ്ങൾ ഒഴുകിയെത്തിയ കൊട്ടിയൂർ വൈശാഖോത്സവത്തിന് തൃക്കലശാട്ടത്തോടെ ഭക്തിസാന്ദ്രമായ സമാപനമായി. ഇതോടെ ഉത്സവ ചടങ്ങുകൾക്കായി കൊണ്ടുവന്ന വാൾ മുതിരേരിക്കാവിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ഇനി വരുന്ന 11 മാസക്കാലം അക്കരെ കൊട്ടിയൂർ ക്ഷേത്രഭൂമി പ്രകൃതിയുടെ മഹാനിശ്ശബ്ദതയിലേക്ക് വഴിമാറും.
ബുധനാഴ്ച രാവിലെ ചോതിവിളക്കിലെ ദീപനാളം തേങ്ങാമുറികളിലേക്ക് പകർന്നതോടെയാണ് തൃക്കലശാട്ട് ചടങ്ങുകൾക്ക് തുടക്കമായത്. ഉത്സവത്തിനായി ഞെട്ടിപ്പനയോലയും മുളകളും ഉപയോഗിച്ച് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ശ്രീകോവിൽ പിഴുതെടുത്ത് തിരുവഞ്ചിറയിൽ നിക്ഷേപിച്ചു. തുടർന്ന് തന്ത്രിമാരുടെ നേതൃത്വത്തിൽ സ്വയംഭൂ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. ഇതിനുശേഷം ബ്രാഹ്മണർ ഒത്തുചേർന്ന് സമൂഹ പുഷ്പാഞ്ജലിയും പ്രധാന തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും സമർപ്പിച്ചു. ചടങ്ങുകൾക്ക് ശേഷം തീർഥവും പ്രസാദവും ആടിയ കളഭവും ഭക്തർക്കായി വിതരണം ചെയ്തു. തുടർന്ന് തിടപ്പള്ളിയിൽ കുടിപതികളുടെ തണ്ടിന്മേൽ ഊണ് നടന്നു. മുതിരേരിക്കാവിലെ വാൾ ഭണ്ഡാര അറയിൽ നിന്നെടുത്ത് സ്വയംഭൂവിൽ ചേർത്തുവെച്ച ശേഷം, വാളെടുത്ത് ക്ഷേത്രം വലംവെച്ച് പടിഞ്ഞാറെ നടവഴി അക്കരെ ക്ഷേത്രത്തിൽനിന്ന് വിടവാങ്ങി. ഇതോടെ ഭക്തരും അക്കരെ സന്നിധാനത്തോട് വിടചൊല്ലി. അമ്മാറയ്ക്കൽ തറയിൽ ചന്ദനപ്പൊടി അഭിഷേകം ചെയ്ത ശേഷം ഭണ്ഡാരങ്ങളും തിരിച്ചെഴുന്നള്ളിച്ചു.
സന്നിധാനത്തുനിന്ന് പ്രധാന തന്ത്രിയും ഓച്ചറും പന്തിക്കിടവും ഒഴികെയുള്ള മറ്റെല്ലാവരും പുറത്തുപോയ ശേഷമാണ് യാത്രബലി ആരംഭിച്ചത്. ഹവിസ് തൂകി തന്ത്രി പാമ്പറപ്പാൻ തോടിന്റെ കരയിലെത്തി കർമം പൂർത്തിയാക്കി തിരിഞ്ഞുനോക്കാതെ മടങ്ങിയതോടെ വൈശാഖോത്സവത്തിന്റെ താന്ത്രിക ചടങ്ങുകൾക്ക് ഔദ്യോഗികമായി അവസാനമായി. തുടർന്ന് ബലിബിംബങ്ങൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് നിത്യപൂജകൾക്ക് തുടക്കമിട്ടു. വ്യാഴാഴ്ച വറ്റടിദിനത്തിൽ സ്ഥാനിക ബ്രാഹ്മണൻ സ്വയംഭൂവിൽ അഷ്ടബന്ധം ആവരണം ചെയ്ത ശേഷം ഒരു ചെമ്പ് ചോറ് നിവേദ്യമായി സമർപ്പിച്ച് മടങ്ങുന്നതോടെ എല്ലാ ചടങ്ങുകളും പൂർത്തിയാകും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 10 ലക്ഷത്തോളം ഭക്തരുടെ വർധനവാണ് ദർശനത്തിൽ ഉണ്ടായത്. ഈ വർഷത്തെ വൈശാഖോത്സവകാലത്ത് അക്കരെ കൊട്ടിയൂരിൽ 50 ലക്ഷത്തോളം പേർ ദർശനം നടത്തിയതായി മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു അറിയിച്ചു. കഴിഞ്ഞ ഉത്സവകാലത്ത് ഇത് 40 ലക്ഷത്തോളമായിരുന്നു. ഈ തീർഥാടനകാലത്ത് ദേവസ്വത്തിന് ലഭിച്ച മൊത്തം വരുമാനം 25 കോടി രൂപ കവിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















