തിരുവനന്തപുരം: പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല ഇൻസ്പെക്ടർമാർക്ക് നൽകിയ മുൻ സർക്കാരിന്റെ തീരുമാനം പിൻവലിക്കാൻ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ശുപാർശ നൽകി. സംസ്ഥാനത്തെ 421 സ്‌റ്റേഷനുകളുടെ ചുമതല ഇനി എസ്.ഐമാർക്ക് നൽകാനാണ് ഡി.ജി.പി.യുടെ നിർദേശം. വളരെ പ്രധാനപ്പെട്ട 63 സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ ചുമതലയിൽ തുടർന്നാൽ മതിയെന്നും ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2018-ൽ ലോക്നാഥ് ബെഹ്‌റ ഡി.ജി.പിയായിരിക്കെയാണ് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്‌റ്റേഷനുകളുടെയും ചുമതല ഇൻസ്‌പെക്ടർമാർക്ക് നൽകുന്ന 'ഇൻസ്പെക്ടർ എസ്.എച്ച്.ഒ' സംവിധാനം നടപ്പിലാക്കിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പൊലീസിൽ വരുത്തിയ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തി ആദ്യമാസം തന്നെ ഈ സംവിധാനം പൊളിച്ചെഴുതാൻ ഇപ്പോൾ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്.
ഇതോടെ സ്റ്റേഷൻ ചുമതല എസ്.ഐക്കും, അതിന് മുകളിൽ രണ്ട് അല്ലെങ്കിൽ മൂന്ന് സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർക്കും, അതിനുമുകളിൽ ഡിവൈ.എസ്.പിക്കും നൽകുന്ന പഴയ പരമ്പരാഗത രീതിയിലേക്ക് പൊലീസ് സംവിധാനം മടങ്ങും. ആകെ തുകയിൽ 421 സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാരിലേക്ക് മാറുമ്പോൾ, തിരുവനന്തപുരത്തെ മ്യൂസിയം, ഫോർട്ട്, തമ്പാനൂർ, വിഴിഞ്ഞം, കൊച്ചിയിലെ എറണാകുളം സെൻട്രൽ, പാലാരിവട്ടം, തൃക്കാക്കര, തൃശൂരിലെ വിയ്യൂർ, ഗുരുവായൂർ, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, കോഴിക്കോട്ടെ നടക്കാവ്, മെഡിക്കൽ കോളജ്, ചേവായൂർ തുടങ്ങിയ തിരക്കേറിയ 63 സ്റ്റേഷനുകളിൽ മാത്രമാകും ഇൻസ്പെക്ടർമാർ തുടരുക.
ഈ പുനഃസംഘടന നടപ്പാക്കുമ്പോൾ ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന 206 ഇൻസ്പെക്ടർമാരെ ക്രൈംബ്രാഞ്ച്, സ്പെഷൽ ബ്രാഞ്ച്, വിജിലൻസ് തുടങ്ങിയ വിഭാഗങ്ങളിലേക്ക് മാറ്റാനാണ് ശുപാർശ. ആവശ്യമായ പരിശീലനങ്ങൾ പൂർത്തിയാക്കി രണ്ട് മാസത്തിനകം ഈ മാറ്റങ്ങൾ പ്രയോഗത്തിൽ വരുത്താമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















