കല്പറ്റ: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതിയിലൂടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിയതോടെ വയനാട് ജില്ലയിലെ സ്വകാര്യ ബസ് മേഖല കനത്ത പ്രതിസന്ധി നേരിടുന്നു. കെ.എസ്.ആർ.ടി.സി.ക്ക് വലിയ ആധിപത്യമുള്ള റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഭൂരിഭാഗം സ്വകാര്യബസുകളും ഇപ്പോൾ വലിയ നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ് വ്യക്തമാക്കി. നിലവിൽ ഓരോ ബസിനും പ്രതിദിനം 2000 രൂപ മുതൽ 5000 രൂപ വരെയുള്ള വരുമാനക്കുറവാണ് അനുഭവപ്പെടുന്നത്. മുൻപ് 12,000 രൂപ വരെ പ്രതിദിന കളക്‌ഷൻ ലഭിച്ചിരുന്ന റൂട്ടുകളിൽ ഇപ്പോൾ അത് 6000 മുതൽ 7000 രൂപ വരെയായി ചുരുങ്ങി.
മാനന്തവാടി-പനമരം-കല്പറ്റ, മാനന്തവാടി-സുൽത്താൻബത്തേരി, സുൽത്താൻബത്തേരി-താളൂർ സർവീസുകൾക്ക് ദിവസേന 5000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കല്പറ്റയിൽ നിന്ന് സുൽത്താൻബത്തേരി, മേപ്പാടി-വടുവൻചാൽ, പടിഞ്ഞാറത്തറ-മാനന്തവാടി റൂട്ടുകളിൽ 2000 മുതൽ 2500 രൂപ വരെയും നഷ്ടം നേരിടുന്നു. നിലവിൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ ഇല്ലാത്ത ഉൾപ്രദേശങ്ങളിലോടുന്ന ബസുകൾക്ക് മാത്രമാണ് നേരിയ തോതിലെങ്കിലും പിടിച്ചുനിൽക്കാൻ സാധിക്കുന്നത്. യാത്രക്കാർ തീരെ കുറഞ്ഞ സാഹചര്യത്തിൽ പല ട്രിപ്പുകളും ഒഴിവാക്കേണ്ടി വരികയാണെന്നും, നഷ്ടം സഹിക്കാൻ കഴിയാത്തതിനാൽ സർവീസുകൾ പൂർണ്ണമായി നിർത്തിവെക്കേണ്ട അവസ്ഥയിലാണെന്നും ബസ്സുടമകൾ പറയുന്നു.
ഇന്ധനച്ചെലവും ജീവനക്കാരുടെ ബാറ്റയും കഴിഞ്ഞാൽ മറ്റ് അറ്റകുറ്റപ്പണികൾക്കോ വായ്പാ തിരിച്ചടവിനോ ഉള്ള തുക പോലും ലഭിക്കുന്നില്ലെന്നാണ് ബസ്സുടമകളുടെ പരാതി. ഒരു ദിവസത്തെ സർവീസിന് വലിപ്പമനുസരിച്ച് 50 മുതൽ 60 ലിറ്റർ വരെ ഡീസൽ ആവശ്യമാണ്. ഇതിനായി മാത്രം 5000 രൂപയിലധികം ചിലവ് വരും. പുതിയ നാല് സിലിണ്ടർ ബസുകൾക്ക് 40 ലക്ഷം രൂപയും ആറ് സിലിണ്ടർ വലിയ ബസുകൾക്ക് 55 ലക്ഷം രൂപയോളവുമാണ് വിപണി വില. പ്രതിമാസം 70,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പയുള്ള ബസുകൾക്ക് നിലവിലെ വരുമാനം കൊണ്ട് വായ്പാ ഗഡുക്കൾ അടയ്ക്കാനാകാത്ത സാഹചര്യമാണ്.
പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച 50 ശതമാനം നികുതിയിളവ് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. ദിവസേന ആയിരക്കണക്കിന് രൂപയുടെ നഷ്ടം വരുമ്പോൾ ഈ ഇളവിലൂടെ ഒരു ബസിന് 20 മുതൽ 150 രൂപ വരെ മാത്രമാണ് ലാഭിക്കാൻ കഴിയുന്നത്. നികുതി പൂർണ്ണമായി ഒഴിവാക്കിയാൽ പോലും നിലവിലെ നഷ്ടം നികത്താനാകില്ല. ഈ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതിയിൽ സ്വകാര്യബസുകളെക്കൂടി ഉൾപ്പെടുത്തണമെന്നും, കിലോമീറ്ററിന് 55 രൂപ നിരക്കിൽ സർക്കാർ തുക അനുവദിച്ചാൽ പൊതുഗതാഗത സംവിധാനത്തെയും ഈ മേഖലയെയും ഒരുപോലെ സംരക്ഷിക്കാൻ കഴിയുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നിർദ്ദേശിക്കുന്നു. കൂടാതെ വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ കാലാനുസൃതമായ വർദ്ധനവ് വരുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിൽ വരുംദിവസങ്ങളിൽ കനത്ത നഷ്ടം നേരിടുന്ന ബസുകൾ 'ജി ഫോം' നൽകി ജൂലൈ ഒന്ന് മുതൽ സർവീസ് പൂർണ്ണമായി നിർത്തിവെക്കാനാണ് ഉടമകളുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














