സീതത്തോട്: കക്കാട് പദ്ധതി പ്രദേശം ഉൾപ്പെടെയുള്ള കോന്നി മണ്ഡലത്തിലെ കെ.എസ്.ഇ.ബി. ഭൂമികൾ കേന്ദ്രീകരിച്ച് വിപുലമായ ടൂറിസം പദ്ധതികൾ നടപ്പാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി. ചെയർമാൻ രാജമാണിക്യവും കോന്നി എം.എൽ.എ. കെ.യു. ജനീഷ്‌കുമാറും അടങ്ങുന്ന ഉന്നതതല സംഘം പ്രത്യേക ചർച്ച നടത്തി. മണ്ഡലത്തിലെ വിവിധ ഡാമുകൾ കേന്ദ്രീകരിച്ച് ഹൈഡൽ ടൂറിസം ആരംഭിക്കുന്നതും, സീതത്തോട്ടിലെ വൈദ്യുതി ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അത്യാധുനിക ബോട്ടാണിക്കൽ ഗാർഡനും സ്പോർട്സ് ഹബ്ബും നിർമിക്കുന്നതുമാണ് ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ. നിലവിൽ ഒഴിഞ്ഞുകിടക്കുന്നതും ജീർണിച്ചതുമായ ബോർഡ് ക്വാർട്ടേഴ്സുകൾ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കാത്ത രീതിയിൽ ടൂറിസ്റ്റുകൾക്കായി നവീകരിച്ച് മാറ്റിയെടുക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്.
ഇതിനുപുറമേ, കെ.എസ്.ഇ.ബി.യുടെ അധീനതയിലുള്ള വിവിധ റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗവി വനാന്തരങ്ങളിൽ അലഞ്ഞുതിരിഞ്ഞു താമസിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് മൂഴിയാറിൽ ഫ്ലാറ്റ് നിർമിച്ചു നൽകുന്നതിനായി ആവശ്യമായ ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. ശബരിഗിരി പദ്ധതി മേഖലയിൽ കെ.എസ്.ഇ.ബി.ക്ക് വലിയ തോതിൽ ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുള്ളതിനാൽ പരിസ്ഥിതിക്ക് കോട്ടംതട്ടാതെ തന്നെ വികസനം സാധ്യമാകും. മണിയാർ, സീതത്തോട്, ആങ്ങമൂഴി, മൂഴിയാർ മുതൽ ഗവി വരെയുള്ള പ്രദേശങ്ങളെ കോർത്തിണക്കി നടപ്പാക്കുന്ന ഈ പദ്ധതികൾ സംസ്ഥാന ടൂറിസം മേഖലയുടെ തന്നെ മുഖച്ഛായ മാറ്റാൻ ഉതകുന്നവയാണ്. എം.എൽ.എ. സമർപ്പിച്ച വിവിധ നിർദേശങ്ങൾ നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. സീതത്തോട്ടിൽ ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലേഖാ സുരേഷ്, വൈസ് പ്രസിഡന്റ് ജോബി ടി. ഈശോ, വിവിധ എക്സിക്യുട്ടീവ് എൻജിനീയർമാർ, പട്ടികവർഗ വികസന ഓഫീസർ നജീബ് തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














