തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷൻ പരിധിയിലെ ഹരിതകർമസേനാംഗങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നമസ്തേ പദ്ധതിയുടെ ഭാഗമായി വിതരണംചെയ്‌ത കിറ്റിലെ ജാക്കറ്റിന്റെ നിറത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. കിറ്റിലുൾപ്പെട്ടിരുന്ന ജാക്കറ്റിന്റെ കാവിനിറമാണ് പുതിയ തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഹരിതകർമസേനയുടെ യൂണിഫോം കാവിവത്കരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം കൗൺസിലിൽ രംഗത്തെത്തി. കോർപ്പറേഷൻ കൗൺസിലിൽ കൃത്യമായ ചർച്ചകൾ നടത്താതെയാണ് മേയർ ഈ തീരുമാനമെടുത്തതെന്നും പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ മേയർ വി.വി. രാജേഷാണ് കാവി ജാക്കറ്റ്, കൈയുറ, മഞ്ഞ തൊപ്പി, മാസ്ക‌്, ഷൂ എന്നിവയടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തത്.
എന്നാൽ, ഈ വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി. വിതരണം ചെയ്തത് കേന്ദ്ര സർക്കാരിന്റെ നമസ്തേ പദ്ധതിയുടെ ഭാഗമായുള്ള ഔദ്യോഗിക കിറ്റാണെന്നും അതിലെ നിറം തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം അറിയിച്ചു. രാത്രിയിലും അതിരാവിലെയും റോഡരികിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനങ്ങളുടെ വെളിച്ചം പ്രതിഫലിപ്പിക്കുന്ന (റിഫ്ലക്ഷൻ) തരത്തിലുള്ള പ്രത്യേക ജാക്കറ്റാണ് നൽകിയിരിക്കുന്നത്. ഹരിതകർമസേനയുടെ നിലവിലുള്ള ഔദ്യോഗിക യൂണിഫോമിന്റെ നിറംമാറ്റാൻ യാതൊരുവിധ ആലോചനകളും നിലവിലില്ലെന്നും മേയർ കൂട്ടിച്ചേർത്തു.
അതേസമയം, ഹരിതകർമസേനയുടെ പേരിനെ അന്വർഥമാക്കുന്ന രീതിയിലാണ് പച്ചനിറത്തിലുള്ള യൂണിഫോം നേരത്തെ നിശ്ചയിച്ചിരുന്നതെന്നും പുതിയ നീക്കം കാവിവത്കരണത്തിന്റെ ഭാഗമാണെന്നും എൽ.ഡി.എഫ്. കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് ആരോപിച്ചു. യൂണിഫോമിന്റെ നിറം മാറ്റി പദ്ധതിയെ രാഷ്ട്രീയവത്കരിക്കാനുള്ള ബോധപൂർവമായ നീക്കം അപലപനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














