തലശ്ശേരി: തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്കനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചെമ്പിലോട് സ്വദേശി നാസറിനെ (50) പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഷാഹിദ് എന്ന യുവാവിനെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ പെട്ടെന്ന് വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ പ്രകോപിതനായ ഷാഹിദ് കയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിന്റെ കഴുത്തിൽ ആഴത്തിൽ വരയുകയായിരുന്നു.
രക്തം വാർന്ന് വീണ നാസറിനെ, വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പോലീസ് സംഘമാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കഴുത്തിലെ മുറിവ് അതീവ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നാസറിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കസ്റ്റഡിയിലുള്ള ഷാഹിദിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ ശല്യം കൂടുന്നതായി പരാതി
തലശ്ശേരി പുതിയ ബസ് സ്റ്റാൻഡും പരിസരവും കേന്ദ്രീകരിച്ച് ലഹരിസംഘങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം വർദ്ധിച്ചുവരുന്നതായി വ്യാപാരികളും യാത്രക്കാരും പരാതിപ്പെടുന്നു. വിവിധ സന്നദ്ധ സംഘടനകൾ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തുന്ന സൗജന്യ ഭക്ഷണ വിതരണം ദുരുപയോഗം ചെയ്ത്, ജോലിക്കൊന്നും പോകാതെ ഭക്ഷണം കഴിച്ച് ലഹരിയുപയോഗിച്ച് ഇവിടെ തമ്പടിക്കുന്നവരുടെ എണ്ണം ഏറുകയാണ്. മുൻപ് പോലീസ് ഇവിടെ കർശന പരിശോധന നടത്തിയിരുന്നെങ്കിലും അടുത്തകാലത്തായി നിരീക്ഷണം കുറഞ്ഞതാണ് വീണ്ടും ഇത്തരം സംഘങ്ങൾ സജീവമാകാൻ കാരണം. ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














