തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം ആദ്യ സർവീസ് ഓടിക്കുക കെ.എസ്.ആർ.ടി.സി.യുടെ ചരിത്രത്തിലെ ആദ്യ വനിതാ ഡ്രൈവർ. പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവറായ ഷീലയാണ് ഈ ചരിത്ര മുഹൂർത്തത്തിൽ ബസിന്റെ അമരക്കാരിയാവുക. ഉദ്ഘാടന സർവീസിലെ കണ്ടക്ടറും വനിതയായിരിക്കും. സംസ്ഥാനത്തുടനീളമുള്ള 3125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് ഈ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്. ജൂൺ 15 തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് തമ്പാനൂരിൽ വെച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
ഉദ്ഘാടന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ ഇരുപതോളം വി.വി.ഐ.പി.കൾ ഈ പ്രത്യേക ബസിൽ തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്യും. ഇതിനായുള്ള ഉദ്ഘാടന ബസിന്റെ മിനുക്കുപണികൾ അന്തിമഘട്ടത്തിലാണ്. ഇതോടൊപ്പം പദ്ധതിയുടെ ഔദ്യോഗിക ലോഗോ തയ്യാറാക്കുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിഴൽചിത്രം ഉൾപ്പെടുത്തിയുള്ള ലോഗോയ്ക്കാണ് രൂപം നൽകുന്നത്. കെ.എസ്.ആർ.ടി.സി. സോഷ്യൽ മീഡിയ വിഭാഗം നേരത്തെ തയ്യാറാക്കിയ ലോഗോ സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് പുതിയ ഡിസൈൻ തയ്യാറാക്കാൻ 'സി-ഡിറ്റിനെ' ചുമതലപ്പെടുത്തിയിട്ടുണ്ട്. ലോഗോ ഇന്ന് വൈകിട്ടോടെ തയ്യാറാകുമെന്നും തിങ്കളാഴ്ചയ്ക്ക് മുൻപായി എല്ലാ ബസുകളിലും ഇത് പതിക്കുമെന്നും അധികൃതർ അറിയിച്ചു.
പദ്ധതി വഴിയുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ ബാങ്ക് മുഖേന പണം ലഭ്യമാക്കാനുള്ള നീക്കങ്ങളും കെ.എസ്.ആർ.ടി.സി. സജീവമാക്കിയിട്ടുണ്ട്. സർക്കാർ ഗ്യാരന്റിയിൽ ബാങ്കുകളിൽ നിന്ന് ഓവർഡ്രാഫ്റ്റ് (OD) അനുവദിക്കാനാണ് ധാരണ. ഇതനുസരിച്ച് മാസത്തിന്റെ തുടക്കത്തിൽ തന്നെ ബാങ്കുകൾ കെ.എസ്.ആർ.ടി.സി.ക്ക് പണം നൽകുകയും, മാസാവസാനത്തോടെ ഈ തുക പലിശ സഹിതം സർക്കാർ ബാങ്കുകളിലേക്ക് അടച്ചുതീർക്കുകയും ചെയ്യും. ഈ തുക സ്ഥിരം സംവിധാനമാക്കാനാണ് നീക്കം. മാസാവസാനം പണം നൽകാമെന്ന സർക്കാരിന്റെ മുൻ നിർദ്ദേശം കെ.എസ്.ആർ.ടി.സി. തള്ളിയതിനെ തുടർന്നാണ് ബാങ്കുകളുമായി ചേർന്ന് ഈ പുതിയ ക്രമീകരണം ഒരുക്കുന്നത്. ഇതിനായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
ഓർഡിനറി വിഭാഗത്തിലെ സാധാരണ ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി എന്നീ 7 സബ് ക്ലാസ് ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും ദൂരപരിധിയില്ലാതെ സൗജന്യ യാത്ര അനുവദിക്കുന്നത്. അതേസമയം സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് ബസുകളിലും, ഉത്സവകാല-വാരാന്ത്യ പ്രത്യേക സർവീസുകളിലും ഈ ആനുകൂല്യം ലഭിക്കില്ല. സൗജന്യ യാത്രയ്ക്കായി കണ്ടക്ടർമാർ ഇറ്റിഎം മെഷീൻ വഴി നിർബന്ധമായും 'സീറോ ടിക്കറ്റ്' പ്രിന്റ് ചെയ്ത് നൽകണം. ടിക്കറ്റിൽ 'പ്രിയദർശിനി' എന്ന് രേഖപ്പെടുത്തുന്നതിനൊപ്പം യാത്രക്കാരുടെ ബോർഡിങ്, ഡെസ്റ്റിനേഷൻ പോയിന്റുകളും വ്യക്തമാക്കും. വനിതാ യാത്രക്കാരോട് ജീവനക്കാർ മാന്യമായി പെരുമാറണമെന്നും രാത്രികാലങ്ങളിൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്നും കെ.എസ്.ആർ.ടി.സി. മെമ്മോറാണ്ടത്തിൽ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















