തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയുടെ ഭാഗമായി ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് പുറത്തിറക്കി. ഓർഡിനറി വിഭാഗത്തിൽപ്പെടുന്ന ഏഴ് സബ് ക്ലാസ് സർവീസുകളിലാണ് സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യയാത്ര ലഭ്യമാകുക. ജൂൺ 15 തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് തമ്പാനൂരിൽ വെച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് ഈ ചരിത്രപരമായ തീരുമാനം നടപ്പിലാക്കുന്നത്.
സൗജന്യ യാത്രയ്ക്ക് യാതൊരുവിധ ദൂരപരിധിയും ഉണ്ടായിരിക്കില്ല എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ ഓർഡിനറി സർവീസ്, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി സർവീസ് എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യമുള്ളത്. എന്നാൽ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് ബസ്സുകളിലും, ഉത്സവകാല സ്പെഷ്യൽ, വീക്ക് എൻഡ് അഡീഷണൽ സർവീസുകൾ, ബിറ്റിസി സർവീസുകൾ, ചാർട്ടേർഡ് ട്രിപ്പുകൾ എന്നിവയിലും ഈ ആനുകൂല്യം ലഭിക്കില്ല. ആദ്യത്തെ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ കെഎസ്ആർടിസിക്ക് വർഷത്തിൽ 800 കോടി രൂപയുടെ വരുമാനക്കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് സബ്‌സിഡിയായി നൽകും.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ മെമ്മോറാണ്ടം കെഎസ്ആർടിസി പുറത്തിറക്കിയിട്ടുണ്ട്. സൗജന്യയാത്ര ലഭ്യമാകുന്ന ബസ്സുകളുടെ മുന്നിലും ഇരുവശത്തും 'പ്രിയദർശിനി' എന്ന് പ്രത്യേകം രേഖപ്പെടുത്തും. യാത്രക്കാരായ വനിതകളിൽ നിന്നും തുക ഈടാക്കാതെ ഇറ്റിഎം (ETM) മെഷീൻ വഴി നിർബന്ധമായും കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലം രേഖപ്പെടുത്തിയ 'സീറോ ടിക്കറ്റ്' നൽകണം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സാഹചര്യത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ടിക്കറ്റുകളായിരിക്കും നൽകുക. ലഗേജുകൾ കൂടുതലുണ്ടെങ്കിൽ അതിന് പ്രത്യേക ലഗേജ് ടിക്കറ്റ് എടുക്കേണ്ടതുണ്ട്.
വനിതാ യാത്രക്കാരോട് ജീവനക്കാർ തികച്ചും സൗഹാർദ്ദപരമായും മാന്യമായും പെരുമാറണമെന്നും അവർക്ക് സുരക്ഷിതമായി കയറാനും ഇറങ്ങാനും അവസരമൊരുക്കണമെന്നും നിർദ്ദേശമുണ്ട്. സൗജന്യമില്ലാത്ത ബസ്സുകളിൽ സ്ത്രീകൾ കയറും മുൻപ് കണ്ടക്ടർമാർ ആ വിവരം മുൻകൂട്ടി അറിയിക്കണം. രാത്രികാലങ്ങളിൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന നിലവിലെ നിർദ്ദേശം കർശനമായി പാലിക്കണം. സ്ത്രീകൾക്ക് ടിക്കറ്റ് നൽകാതിരിക്കുകയോ പണം ഈടാക്കുകയോ ചെയ്താൽ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. പുരുഷന്മാർക്ക് വനിതകളുടെ സൗജന്യ ടിക്കറ്റ് നൽകുന്നതും ഗുരുതര വീഴ്ചയായി കണക്കാക്കും. പദ്ധതിയുടെ ഭാഗമായി ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രത്യേക പരിശീലനം നൽകും.
അതേസമയം, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ സ്വകാര്യ ബസുടമകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ തീരുമാനം സ്വകാര്യ ബസ് മേഖലയെ പൂർണ്ണമായി തകർക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന ബജറ്റിൽ തങ്ങൾക്ക് അനുകൂലമായ ആശ്വാസ നടപടികൾ ഉണ്ടായില്ലെങ്കിൽ സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ച് ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















