കോഴിക്കോട്: ജില്ലയിൽ നിപ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ പഠിക്കാനും സാംപിളുകൾ ശേഖരിക്കാനുമായി കേന്ദ്രസംഘം ഇന്ന് കോഴിക്കോട്ടെത്തും. നാഷണൽ ഡിസീസ് കൺട്രോൾ സെന്ററിലെ (NCDC) വിദഗ്ധരായ ഡോക്ടർമാർ അടങ്ങുന്ന ഏഴംഗ സംഘമാണ് എത്തുന്നത്. രോഗബാധ സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയായ യുവാവിന് വൈറസ് ബാധയേറ്റതെന്ന് സംശയിക്കുന്ന ഗോഡൗണിൽ ഉൾപ്പെടെ സംഘം നേരിട്ടെത്തി പരിശോധന നടത്തും. കൂടാതെ ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് ഡോക്ടർമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ പ്രവർത്തനങ്ങളും നിലവിലെ സാഹചര്യങ്ങളും സംഘം വിലയിരുത്തും.
കേന്ദ്രസംഘത്തിന്റെ സന്ദർശനം നടക്കാനിരിക്കെ, സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 12,441 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 239 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇൻഫ്ലുവൻസ ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചപ്പനിക്കൊപ്പം ഷിഗെല്ല കേസുകളിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം 18 പേർക്ക് ഷിഗെല്ല സ്ഥിരീകരിക്കുകയും ഒരു മരണം സംഭവിക്കുകയും ചെയ്തു. 3379 പേരാണ് വയറിളക്ക രോഗങ്ങളാൽ ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് തുടരുന്ന ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന്റെ തോത് ഇനിയും കൂട്ടുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം, നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന ആരോപണവുമായി സി.പി.ഐ.എം രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി, കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്നിവർ നേരിട്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗി വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുമ്പോഴും, റെംഡിസീവർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്ന വാർത്ത അത്യന്തം ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. മരുന്നുകൾക്ക് ക്ഷാമമില്ലെന്നും ഉടൻ എത്തിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അവകാശപ്പെടുമ്പോൾ, അതിന് വിരുദ്ധമായ വിവരങ്ങളാണ് ആശുപത്രി അധികൃതരിൽ നിന്ന് പുറത്തുവരുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
നിപ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ സംസ്ഥാനത്ത് പടർന്നുപിടിക്കുന്നതിനിടയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീനയെ സ്ഥാനത്തുനിന്ന് മാറ്റിയത് വലിയ ചർച്ചയായിട്ടുണ്ട്. അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷിക്കാണ് പകരം താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. ഡോ. റീനയെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് സ്ഥലം മാറ്റിയത്. പകർച്ചവ്യാധി പടരുന്ന ഘട്ടത്തിൽ ഡയറക്ടർ 15 ദിവസം അവധിയെടുത്തതിലുള്ള ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ കടുത്ത അതൃപ്തിയാണ് അടിയന്തര നടപടിക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ താൻ 15 ദിവസം അവധിയെടുത്തിട്ടില്ലെന്നും ശാരീരിക അസ്വസ്ഥതകൾ കാരണം രണ്ടര ദിവസം മാത്രമാണ് അവധിയിലായിരുന്നതെന്നുമാണ് ഡോ. റീനയുടെ വിശദീകരണം. മാർച്ചിൽ കാലാവധി പൂർത്തിയായ ഡയറക്ടർക്ക് നീട്ടിനൽകേണ്ടെന്ന തീരുമാനത്തിൽ പുതിയ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ നാടകീയമായ സ്ഥലംമാറ്റം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















