കോഴിക്കോട്: തൊഴിലാളികളും ഉടമകളും യാത്രക്കാരുമടക്കം പതിനായിരങ്ങൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടരുതെന്ന് ആർ.ജെ.ഡി. സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടു. ഡീസൽ വില വർധനവിനെതിരേ ജില്ലാ ബസ് ഓണേഴ്സ് കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാർഥത്തിൽ ലിറ്ററിന് 50 രൂപയോളം മാത്രം വിലവരുന്ന പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾക്കാണ് രാജ്യം ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനാൽ സാധാരണക്കാർ ഇരട്ടിയിലേറെ വില നൽകേണ്ടി വരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ അതിനനുസരിച്ച് ഇന്ധനവില കുറയ്ക്കാൻ അധികൃതർ തയ്യാറാകുന്നില്ല. കേവലം ചില എണ്ണക്കമ്പനികളുടെ ലാഭം മാത്രം നിലനിർത്താനായി നടത്തുന്ന ഇത്തരത്തിലുള്ള കൊള്ള സാധാരണക്കാരെ വലിയ ദുരിതത്തിലേക്കാണ് നയിക്കുന്നത്. ഇന്ന് രാജ്യത്തിന്റെ നയങ്ങൾ നിശ്ചയിക്കുന്നത് ചില വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടിയാണെന്നും 12 വർഷം കൊണ്ട് അദാനി ഗ്രൂപ്പ് 700 ഇരട്ടി വളർച്ച കൈവരിച്ചപ്പോൾ റിലയൻസ് റിഫൈനറീസ് മേഖലയിൽ കോടികളുടെ ലാഭമാണ് കൊയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ ബസുകളുടെ നികുതി കുറയ്ക്കാനും ഡീസലിന് പ്രത്യേക സബ്‌സിഡി ഏർപ്പെടുത്താനും സർക്കാർ തയ്യാറാകണമെന്ന് സംഗമത്തിൽ ആവശ്യമുയർന്നു. ഇതിനൊപ്പം വിദ്യാർഥികളുടെ ബസ് ചാർജ് വർധിപ്പിക്കണമെന്നും കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി.യിൽ വരാനിരിക്കുന്ന സൗജന്യ യാത്രാ ആനുകൂല്യങ്ങൾ നിലവിൽ വരുന്നതോടെ സ്വകാര്യ ബസുകൾക്ക് യാത്രക്കാരില്ലാതെ സർവീസ് നിർത്തേണ്ടി വരുമെന്ന ആശങ്കയും അവർ പങ്കുവെച്ചു. കോഡിനേഷൻ കമ്മിറ്റി ചെയർപേഴ്‌സൺ കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കൺവീനർ എം. തുളസീദാസ്, തൊഴിലാളി സംഘടനാനേതാക്കളായ കെ. രാജീവ്, പി.പി. കുഞ്ഞൻ, വി.എ. ഗഫൂർ, ബിജു ആന്റണി, സതീശൻ, പ്രദീപൻ, എം.ഇ. ഗംഗാധരൻ, മുഹമ്മദ് ഇസ്ഹാക്ക്, അബ്ദുൾ അസീസ് മടവൂർ, മൂസ പന്തീരാങ്കാവ് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















