കോഴിക്കോട്: മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം നടത്താൻ സാധിക്കുന്ന അത്യാധുനിക 'വെർച്വൽ ഓട്ടോപ്സി' സംവിധാനം സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. കായകൽപം അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ മുഖ്യവിഷയമായി ഇതേക്കുറിച്ച് സംസാരിച്ച ഷാഫി പറമ്പിൽ എം.പി.യുടെ ആവശ്യത്തിന് തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ ഉറപ്പ്.
സംസ്ഥാനവ്യാപകമായി ഈ സംവിധാനം നടപ്പിലാക്കുന്നതിന് ഏകദേശം 30 കോടി രൂപ ചെലവ് വരുമെന്നും ജനപ്രതിനിധികളുമായി ആലോചിച്ച് പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വടകര മേഖലയിൽ പോലീസ് സർജൻ ഇല്ലാത്തതിനാൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിക്കേണ്ടി വരുന്നത് ബന്ധുക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.പി. ചൂണ്ടിക്കാട്ടിയിരുന്നു. മെഡിക്കൽ കോളേജിൽ നാലരക്കോടി രൂപ ചെലവിൽ വെർച്വൽ ഓട്ടോപ്സി സംവിധാനം ഒരുക്കാനാകും. ഇതിനായി ജില്ലയിലെ ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കാമെന്നും എം.പി. നിർദ്ദേശിച്ചു. ഇതിനോട് പൂർണ്ണമായി യോജിച്ചുകൊണ്ടാണ് പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാരുടെ കുറവ് എന്നിവ അടിയന്തരമായി പരിശോധിക്കുമെന്നും രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ 2,071 കോടി രൂപയും, കെ.എം.എസ്.സി.എല്ലിന് 476 കോടി രൂപയും കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് മന്ത്രി ആരോപിച്ചു. മരുന്ന് വിതരണക്കാർക്ക് മാത്രം 150 കോടിയിലധികം രൂപ നൽകാനുണ്ട്. ഇവയെല്ലാം യു.ഡി.എഫ്. സർക്കാർ അധികാരത്തിലേറി പത്തുദിവസം കൊണ്ട് ഉണ്ടായതല്ലെന്നും മുൻ സർക്കാരിന്റെ വീഴ്ചയാണെന്നും മന്ത്രി വ്യക്തമാക്കി.
ചികിത്സാപ്പിഴവുകളെക്കുറിച്ച് പരാതി നൽകുന്നവരെ അധിക്ഷേപിക്കുന്ന നിലപാട് ഈ സർക്കാരിൽ നിന്ന് ഉണ്ടാകില്ല. പരാതി ഉയർന്നാൽ ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് കൃത്യമായ അന്വേഷണം നടത്തുമെന്നും മന്ത്രി കെ. മുരളീധരൻ ഉറപ്പുനൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















