തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. കോട്ടയം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലും രാവിലെ മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നിലവിൽ വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരികയാണ്. ജൂലൈ 31 അർദ്ധരാത്രി വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ നിരോധനം യന്ത്രവത്കൃത ബോട്ടുകൾക്കാണ് ബാധകമാകുക. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ചെറുവള്ളങ്ങൾക്കും നാളെ മുതൽ കടലിൽ പോകുന്നതിന് തടസ്സമില്ല. ട്രോളിങ് നിലവിൽ വരുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവത്കൃത യാനങ്ങളിലെ തൊഴിലാളികൾക്കും അനുബന്ധ ജീവനക്കാർക്കും സിവിൽ സപ്ലൈസ് വകുപ്പുമായി സഹകരിച്ച് സൗജന്യ റേഷൻ നൽകാൻ നടപടി സ്വീകരിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. ഇതിനുപുറമെ, പശ്ചിമ തീരത്തെ പ്രത്യേക സാമ്പത്തിക മേഖലയായ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ ജൂലൈ 31 വരെ 61 ദിവസത്തേക്ക് പരമ്പരാഗത യാനങ്ങളൊഴികെയുള്ള എല്ലാ മത്സ്യബന്ധന പ്രവർത്തനങ്ങളും കേന്ദ്രസർക്കാരും നിരോധിച്ചിട്ടുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി കർശന ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം പകൽ സമയത്തുതന്നെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം. ശക്തമായ കാറ്റിൽ മരങ്ങളോ പോസ്റ്റുകളോ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ ഉള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. നദികളോ ജലാശയങ്ങളോ മുറിച്ചുകടക്കാനോ, അവിടെ കുളിക്കാനും മീൻപിടിക്കാനും ഇറങ്ങാനോ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി സെൽഫിയെടുക്കുന്നതും കൂട്ടംകൂടി നിൽക്കുന്നതും പൂർണമായി ഒഴിവാക്കണം.
മഴ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ വിനോദയാത്രകളും അത്യാവശ്യമല്ലാത്ത മറ്റു യാത്രകളും പൂർണമായും ഒഴിവാക്കാൻ നിർദേശമുണ്ട്. ജലാശയങ്ങളോട് ചേർന്നുള്ള റോഡുകളിലൂടെയും അറ്റകുറ്റപ്പണി നടക്കുന്ന വഴികളിലൂടെയും വാഹനം ഓടിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. വെള്ളം കയറിയ റോഡുകളിലൂടെയോ ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിലൂടെയോ വാഹനങ്ങൾ ഓടിക്കാൻ ശ്രമിക്കരുത്. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ കോതി ഒതുക്കാനും മതിലുകളും ബോർഡുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും പൊതുജനങ്ങൾ ശ്രദ്ധിക്കണം. കൂടുതൽ കാറ്റ് മുൻകരുതൽ വിവരങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















