തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സി.പി.ഐ.എമ്മിനും പാർട്ടി നേതാക്കൾക്കും കടുത്ത തിരിച്ചടി നൽകിക്കൊണ്ട് പ്രതികൾ അടുത്ത മാസം നാലിന് നേരിട്ട് ഹാജരാകാൻ പി.എം.എ.ൽ.എ (കള്ളപ്പണ നിരോധന നിയമം) കോടതി സമൻസ് അയച്ചു. കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. സി.പി.ഐ.എം നേതാക്കളായ കെ. രാധാകൃഷ്ണൻ എം.പി, മുൻ മന്ത്രി എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരടക്കം കുറ്റപത്രത്തിലുള്ള മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാകണം.
ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ സി.പി.ഐ.എം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് 69-ാം പ്രതിയും, മുൻ മന്ത്രി എ.സി. മൊയ്തീൻ 67-ാം പ്രതിയും, കെ. രാധാകൃഷ്ണൻ 70-ാം പ്രതിയുമാണ്. വ്യക്തികൾക്ക് പുറമെ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ സി.പി.ഐ.എമ്മിനെയും കേസിൽ 68-ാം പ്രതിയായി ചേർത്തിട്ടുണ്ട്. പ്രതികൾ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പാർട്ടിയുടേത് ഉൾപ്പെടെ 128.82 കോടി രൂപയുടെ ആസ്തികൾ ഇ.ഡി ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്. മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരടക്കം ആകെ 83 പ്രതികളെ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം മേയിലാണ് ഇ.ഡി അന്തിമ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, ഈ അന്വേഷണം രാഷ്ട്രീയ വേട്ടയാണെന്നാണ് സി.പി.ഐ.എം തുടക്കം മുതൽ ആരോപിക്കുന്നത്.
2011-12 കാലഘട്ടം മുതൽ ബാങ്കിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന സെക്രട്ടറി ഒപ്പിട്ട പരാതിയുടെ അടിസ്ഥാനത്തിൽ 2021 ജൂലൈ 21-നാണ് ഇരിങ്ങാലക്കുട പോലീസ് ആദ്യമായി കേസ് രജിസ്റ്റർ ചെയ്യുന്നത്. മുൻ പാർട്ടി പ്രവർത്തകനും ബാങ്ക് ജീവനക്കാരനുമായ എം.വി. സുരേഷ് പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പോലീസിനെ സമീപിച്ചത്. കേസിന് പിന്നാലെ പതിറ്റാണ്ടുകളായി സി.പി.ഐ.എം നിയന്ത്രണത്തിലായിരുന്ന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. വ്യാജരേഖകൾ ചമച്ചും, ഭൂമിയുടെ മൂല്യം ഉയർത്തിക്കാട്ടിയും, യഥാർത്ഥ ഉടമകളുടെ അറിവില്ലാതെ ഭൂമി ഈടുവെച്ചും, അംഗങ്ങളല്ലാത്തവർക്ക് ബിനാമി പേരുകളിൽ വായ്പ നൽകിയുമായിരുന്നു തട്ടിപ്പ്. ആദ്യ ഘട്ടത്തിൽ 219 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിച്ച കേസ് പിന്നീട് ഇ.ഡി ഏറ്റെടുക്കുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















