തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം എന്നീ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നതിനാൽ ദുരന്ത സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മേൽക്കൂരകൾക്ക് ഉറപ്പില്ലാത്ത വീടുകളിൽ കഴിയുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
പകർച്ചവ്യാധി ഭീതിയിൽ കേരളം
മഴ ശക്തമായതിനൊപ്പം സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നതും വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 10,121 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ ഭൂരിഭാഗവും വൈറൽ പനി ബാധിതരാണ്. മലപ്പുറം (2,140 പേർ), കോഴിക്കോട് (1,080 പേർ) ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. പാലക്കാട് (973), തിരുവനന്തപുരം (770), കാസർകോട് (705), എറണാകുളം (701) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ. ഇതിനുപുറമേ ഇന്നലെ മാത്രം 59 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
മഞ്ഞപ്പിത്തം, എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ മഴക്കാല പകർച്ചവ്യാധികളുടെ വ്യാപനവും പ്രതിരോധത്തിലാക്കുന്നുണ്ട്. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി കൃത്യസമയത്ത് ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. വ്യക്തിശുചിത്വം പാലിക്കാനും കുടിവെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
തുടർച്ചയായ മഴയെത്തതുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. എറണാകുളം തൃപ്പൂണിത്തുറയിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിയതോടെ ജനജീവിതം പൂർണമായും ദുസ്സഹമായി മാറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















