പയ്യോളി: ആറുവരിപ്പാതയുടെ അടിയിൽ പയ്യോളി പെരുമാൾപുരം ശിവക്ഷേത്രത്തിന് സമീപം കനത്ത മഴയിൽ രൂപപ്പെട്ട വൻ ഗർത്തം മണ്ണും കോൺക്രീറ്റുമുപയോഗിച്ച് അതിവേഗം അടച്ചു. ബുധനാഴ്ച രാത്രി ജെ.സി.ബി.യും ലോറികളും ഉപയോഗിച്ചാണ് നിർമാണക്കമ്പനി താല്കാലിക പരിഹാരം കണ്ടത്. ഇതിനു മുകൾഭാഗത്തെ ആറുവരിപ്പാതയിലെ ടാറിങ് വലിയ തോതിൽ ഇളക്കിമറിച്ച് മൺതിട്ടപോലെയാക്കി മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലാണ് അടിപ്പാതയിൽ വലിയ കുഴിയുണ്ടായതെന്നാണ് വിവരം. ബുധനാഴ്ച രാവിലെയാണ് സമീപവാസികൾ ഇത് ആദ്യമായി കാണുന്നത്.
എന്നാൽ വ്യാഴാഴ്ച സ്ഥലത്തെത്തിയവർക്ക് ഗർത്തം രൂപപ്പെട്ടതിന്റെ യാതൊരു അവശേഷിപ്പുകളും കാണാൻ കഴിഞ്ഞില്ല. യാതൊരുവിധ ശാസ്ത്രീയ പരിശോധനകളും നടത്താതെയാണ് ഇത്രയും വലിയ പ്രശ്നത്തിന് പരിഹാരം കണ്ടതെന്ന ചോദ്യം വലിയ ആശങ്ക ഉയർത്തുന്നുണ്ട്. മുൻപ് ഒരു മഴക്കാലത്ത് മൂരാട് പാലത്തിന് സമീപം റോഡിൽ വിള്ളലുണ്ടായപ്പോൾ അവിടെ ഗതാഗതം പൂർണമായി നിരോധിക്കുകയും, റോഡിലെ മണ്ണ് മുഴുവൻ എടുത്തുമാറ്റി പുതിയ മണ്ണ് നിക്ഷേപിച്ച് വീണ്ടും ടാറിങ് നടത്തുകയുമാണ് ചെയ്തത്. ഏറെക്കാലത്തിന് ശേഷമാണ് അന്ന് ആ ഭാഗം ഗതാഗതത്തിന് തുറന്നുകൊടുത്തത്.
അതിനേക്കാൾ വലിയ രീതിയിലുള്ള പ്രതിഭാസമാണ് പെരുമാൾപുരത്ത് സംഭവിച്ചിരിക്കുന്നത്. റോഡിൽ നിന്ന് താഴേക്ക് വെള്ളമിറങ്ങിയപ്പോൾ അടിയിൽ നിർമാണത്തിനായി നിക്ഷേപിച്ചിരുന്ന പൂഴി പൂർണമായി ഒലിച്ചുപോയതാണ് വൻ ഗർത്തത്തിന് കാരണമായത്. ഇതാണ് നാട്ടുകാരെ കൂടുതൽ ഭീതിയിലാഴ്ത്തുന്നത്. സംഭവം എങ്ങനെയാണുണ്ടായതെന്നതിനെക്കുറിച്ചോ, നിലവിൽ ചെയ്ത പരിഹാരക്രിയകളെക്കുറിച്ചോ വ്യക്തമാക്കാൻ റോഡ് നിർമാണക്കമ്പനി അധികൃതർ ആരും തന്നെ ഇതുവരെ തയ്യാറായിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















