തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നരവയസുകാരൻ അർഷിദ് ക്രൂരമർദ്ദനമേറ്റു മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടിയുടെ മരണകാരണം നെഞ്ചിലേറ്റ ശക്തമായ ചവിട്ടാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. ചവിട്ടിന്റെ ആഘാതത്തിൽ കുഞ്ഞിന്റെ ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞുതകരുകയും ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിനുപുറമേ തലയ്ക്കേറ്റ ശക്തമായ അടി കാരണം അഞ്ചിടങ്ങളിൽ നീർക്കെട്ടുണ്ടായതായും വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളലേറ്റതും അടിയേറ്റതുമായ 91 വലുതും ചെറുതുമായ പരിക്കുകളുണ്ട്. ഇതിൽ പകുതിയോളം പഴയ മുറിവുകളാണെന്നത് കുഞ്ഞ് നിരന്തരം ക്രൂരപീഡനത്തിന് ഇരയായിരുന്നുവെന്ന് തെളിയിക്കുന്നു. കൊലപാതകത്തിൽ കുട്ടിയുടെ അമ്മ അഖിലയ്ക്കെതിരെ പ്രേരണാക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. അഖിലയുടെ പങ്കാളിയായ പ്രതി അഷ്‌കർ കുഞ്ഞിനെ വടികൊണ്ട് അടിക്കുന്നതും ക്രൂരമായി മർദ്ദിക്കുന്നതും അഖില നോക്കിനിന്നിട്ടല്ലാതെ ഒരിക്കൽപ്പോലും തടയാൻ ശ്രമിച്ചില്ലെന്ന് പോലീസ് കണ്ടെത്തി. സംഭവ ദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയ്ക്കടിക്കുകയായിരുന്നുവെന്നും അതോടെ കുഞ്ഞിന്റെ ബോധം നഷ്ടപ്പെട്ടുവെന്നുമാണ് അഷ്കർ പോലീസിനോട് സമ്മതിച്ചത്. ചോറ് കഴിക്കുന്നതിനിടെ ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്കർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പ്രതിയായ അഷ്‌കർ സ്ത്രീകളെ കേന്ദ്രീകരിച്ച് വിവാഹവാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടുന്ന സംഘത്തിലെ കണ്ണിയാണെന്നും ഇയാളുടെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. കൂടാതെ, അഖിലയുടെ ആദ്യ ഭർത്താവും മരിച്ച അർഷിദിന്റെ പിതാവുമായ അഖിലിന്റെ മരണത്തിലും, അഖിലയ്ക്കൊപ്പം ഡാൻസ് സ്കൂളിൽ ജോലി ചെയ്തിരുന്ന മറ്റൊരു സ്ത്രീയുടെ മരണത്തിലും നിലവിൽ ദുരൂഹത ഉയർന്ന സാഹചര്യത്തിൽ ആ രണ്ട് മരണങ്ങളെക്കുറിച്ചും പ്രത്യേക അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അഖില ഗർഭിണിയായിരിക്കെയാണ് അഖിൽ ആത്മഹത്യ ചെയ്തത്. അഖിലയ്ക്ക് അഷ്കറിന് മുൻപുണ്ടായിരുന്ന മറ്റൊരു ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അഖിൽ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവ ദിവസം തമിഴ്‌നാട്ടിൽ ഡാൻസ് പരിപാടിക്ക് പോയിരുന്നുവെന്ന അഖിലയുടെ മൊഴിയും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















