തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരൻ അർഷിദിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛൻ അഷ്കർ കുറ്റം സമ്മതിച്ചു. സംഭവദിവസം ചോറു കൊടുക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ തലയ്ക്ക് ശക്തമായി അടിച്ചുവെന്നും ഇതോടെ കുഞ്ഞിന്റെ ബോധം നഷ്ടപ്പെട്ടെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി. പ്രതികളായ അമ്മ അഖിലയെയും പങ്കാളി അഷ്‌കറിനെയും പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. തുടർന്ന് ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
മർദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ അമ്പത്തിയൊന്നോളം പരിക്കുകളും പാടുകളും കണ്ടെത്തിയിട്ടുണ്ട്. തലയ്ക്ക് പിന്നിലേറ്റ ശക്തമായ ക്ഷതത്തിന് പുറമേ ശരീരമാസകലം മർദ്ദനമേറ്റ പാടുകളും, കൈകാലുകളിലും മുതുകിലും ജനനേന്ദ്രിയത്തിലും പൊള്ളലേറ്റ അടയാളങ്ങളുമുണ്ട്. പ്രതി ദീർഘനാളായി കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്. കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞത് ഈ അക്രമത്തിനിടയിലാണോ എന്നും, സംഭവത്തിൽ അമ്മ അഖിലയ്ക്കുള്ള പങ്ക് എത്രത്തോളമുണ്ടെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വെള്ളിയാഴ്ച അഖില നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലായിരുന്ന സമയത്താണ് കൊലപാതകം നടന്നത്. കുഞ്ഞ് ചോറു കഴിക്കുന്നതിനിടയിൽ ഛർദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. എന്നാൽ രണ്ടാനച്ഛൻ കുഞ്ഞിനെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും അമ്മ കുട്ടിയെ ഒട്ടും നോക്കാറില്ലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ അഷ്‌കർ കുഞ്ഞിനെ മർദിക്കാറുണ്ടായിരുന്നു എന്ന് അഖിലയും സമ്മതിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ ദിവസം രാത്രിയോടെ പിതാവ് അഖിലിന്റെ വീട്ടിൽ നടത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















