കല്പറ്റ: താമരശ്ശേരി ചുരത്തിൽ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കിൽ ശനിയാഴ്ചയും യാത്രക്കാർ കടുത്ത ദുരിതത്തിലായി. ബെംഗളുരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് പുലർച്ചെ മൂന്ന് മണിയോടെ ഏഴാം വളവിനും എട്ടാം വളവിനുമിടയിൽ യന്ത്രത്തകരാറിനെത്തുടർന്ന് കുടുങ്ങിയതോടെയാണ് വലിയ തോതിലുള്ള ഗതാഗതത്തടസ്സം ആരംഭിച്ചത്. ബസ് പിന്നീട് ക്രെയിൻ ഉപയോഗിച്ച് മാറ്റിയെങ്കിലും, വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങളുടെ അമിത ബാഹുല്യം കാരണം പുലർച്ചെ തുടങ്ങിയ കുരുക്ക് ശനിയാഴ്ച വൈകീട്ട് വരെയും നീണ്ടുനിന്നു. അടിവാരം മുതൽ വൈത്തിരി വരെ നീണ്ട വാഹനനിരകളിൽ മണിക്കൂറുകളോളമാണ് യാത്രാക്കാർ കുടുങ്ങിക്കിടന്നത്.
അവധിക്കാലം അവസാനിക്കാറായതിനാൽ വയനാട്ടിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ എണ്ണക്കൂടുതലാണ് പ്രതിസന്ധി ഇരട്ടിയാക്കിയത്. പകൽ സമയത്തെ കുരുക്ക് ഒഴിവാക്കാനായി പുലർച്ചെ തന്നെ വലിയ തോതിൽ വാഹനങ്ങൾ ചുരം കയറിയത് സ്ഥിതി സങ്കീർണ്ണമാക്കി. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രംഗത്തുണ്ടായിരുന്നെങ്കിലും വൺവേ സംവിധാനത്തിൽ കടത്തിവിട്ട വാഹനങ്ങൾ രണ്ടും മൂന്നും നിരയായി മത്സര ഓട്ടം നടത്തിയത് നിയന്ത്രണം അസാധ്യമാക്കി. ഇതിനുപുറമേ പകൽ സമയത്ത് തടികയറ്റിവന്ന വലിയ ലോറികൾ ചുരത്തിലെ ഇടുങ്ങിയ വളവുകൾ തിരിയാൻ സമയമെടുത്തതും തടസ്സത്തിന്റെ ആക്കം കൂട്ടി. ആറ്, ഏഴ്, എട്ട് വളവുകളിൽ വീതി കൂട്ടൽ പ്രവൃത്തി നടക്കുന്നതിനാൽ നിലവിൽ മൾട്ടി ആക്‌സിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും, ഇവ ചുരത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വെള്ളിയാഴ്ചയും സമാനമായ രീതിയിൽ എട്ടാം വളവിന് താഴെ സിമന്റ് കയറ്റിവന്ന വലിയ ലോറി കേടായതിനെത്തുടർന്ന് പന്ത്രണ്ടര മണിക്കൂറോളമാണ് ചുരത്തിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നത്. ഈ കുരുക്കൊഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ശനിയാഴ്ച പുലർച്ചെ വീണ്ടും ബസ് കേടായി യാത്രാദുരിതം ആവർത്തിച്ചത്. വിനോദസഞ്ചാര സീസണുകളിൽ ഉൾപ്പെടെ ചുരത്തിൽ ഉണ്ടാകുന്ന ഇത്തരം തുടർച്ചയായ ബ്ലോക്കുകൾക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















