കുറ്റ്യാടി: വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളുടെ വൻതോതിലുള്ള കുറവ് കാരണം കുറ്റ്യാടിയും പരിസരപ്രദേശങ്ങളും കടുത്ത തൊഴിലാളിക്ഷാമത്തിലേക്ക്. കെട്ടിടനിർമാണം ഉൾപ്പെടെയുള്ള മേഖലകൾ ഇതോടെ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം നാട്ടിലേക്ക് പോയ അതിഥിത്തൊഴിലാളികളിൽ ഭൂരിഭാഗവും വോട്ടെടുപ്പിന് ശേഷവും മടങ്ങിയെത്താത്തതാണ് പെട്ടെന്നുള്ള ഈ പ്രതിസന്ധിക്ക് കാരണമായത്. ബംഗാളിൽ രാഷ്ട്രീയ മാറ്റമുണ്ടായതോടെ സ്വന്തം നാട്ടിൽത്തന്നെ തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും മടങ്ങി വരാൻ മടിക്കുന്നത്.
തൊഴിലാളികളുടെ അഭാവം കാരണം കുറ്റ്യാടി, കായക്കൊടി, കുന്നുമ്മൽ, മരുതോങ്കര തുടങ്ങി മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ വീടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ ഓട വൃത്തിയാക്കൽ, മേൽക്കൂരകളുടെ അറ്റകുറ്റപ്പണി തുടങ്ങിയ അടിയന്തര ജോലികൾക്ക് പോലും ആളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തീരേണ്ട പണികൾ ആഴ്ചകളോളം നീളുന്നത് നിർമാണച്ചെലവ് കുത്തനെ ഉയരാൻ ഇടയാക്കുന്നു. ലേബർ ക്ഷാമം രൂക്ഷമായതോടെ ലഭ്യമായ തൊഴിലാളികളെ കിട്ടാൻ കരാറുകാർ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
ഈ സാഹചര്യം മുതലെടുത്ത് നിലവിലുള്ള തൊഴിലാളികൾ വലിയ കൂലി ആവശ്യപ്പെടുന്നത് സാധാരണക്കാരെയും കരാറുകാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മുൻപ് 1200 രൂപ വാങ്ങിയിരുന്ന മേസ്തിരിമാർ ഇപ്പോൾ 1500 രൂപയും, 800 രൂപ വാങ്ങിയിരുന്ന സഹായികൾ 1200 രൂപയുമാണ് കൂലി ചോദിക്കുന്നത്. സഹായികളില്ലാത്തതിനാൽ നാട്ടിലെ മേസ്തിരിമാർക്കും പണിയില്ലാത്ത അവസ്ഥയാണ്. നിർമാണ മേഖലയ്ക്ക് പുറമേ, അതിഥിത്തൊഴിലാളികളെ വലിയ തോതിൽ ആശ്രയിച്ചിരുന്ന ലോട്ടറി വില്പന, മൊബൈൽ ഷോപ്പുകൾ, ചെറുകിട ഹോട്ടലുകൾ, മണി ട്രാൻസ്ഫർ സ്ഥാപനങ്ങൾ എന്നിവയും തൊഴിലാളികളുടെ കുറവോടെ കടുത്ത അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















