തേഞ്ഞിപ്പലം: ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിച്ചതോടെ കാലിക്കറ്റ് സർവകലാശാലയിലേക്കുള്ള പ്രവേശനം വഴിമുട്ടിയ പ്രതിസന്ധിക്ക് ഒടുവിൽ പരിഹാരമാകുന്നു. സർവകലാശാല അധികൃതരുടെയും യാത്രക്കാരുടെയും നിരന്തരമായ ആവശ്യത്തെത്തുടർന്ന് കോഹിനൂരിൽ സ്റ്റാഫ് ഹോസ്റ്റലിന് സമീപം പുതിയ എക്‌സിറ്റിന്റെ നിർമാണ പ്രവൃത്തികൾ ശനിയാഴ്ച ആരംഭിച്ചു. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് സർവകലാശാലയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ പുതിയ എക്സിറ്റ് സഹായിക്കും.
ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയായപ്പോൾ കോഴിക്കോട് ഭാഗത്തുനിന്നുള്ള റോഡിൽ സർവകലാശാലയിലേക്ക് നേരിട്ട് പ്രവേശിക്കാൻ എക്സിറ്റ് ഉണ്ടായിരുന്നില്ല. പകരം നാല് കിലോമീറ്ററോളം അകലെയുള്ള പടിക്കൽ ഭാഗത്തായിരുന്നു എക്‌സിറ്റ് നിശ്ചയിച്ചിരുന്നത്. കൃത്യമായ സൂചനാബോർഡുകൾ ഇല്ലാത്തതിനാലും ഇത്രയും ദൂരം മുൻപേ മാറേണ്ടി വരുന്നതിനാലും ദിവസേന ആയിരക്കണക്കിന് ആളുകൾ എത്തുന്ന സർവകലാശാലാ പരിസരത്ത് കടുത്ത യാത്രാക്കുഴപ്പമാണ് ഇത് സൃഷ്ടിച്ചിരുന്നത്. വഴി തെറ്റി മുന്നോട്ട് പോകുന്ന വാഹനങ്ങൾ പിന്നീട് ചെട്ടിയാർമാട് ഭാഗത്തുള്ള എക്‌സിറ്റിലൂടെ പുറത്തുകടന്ന്, കാക്കഞ്ചേരിയിലെ ഓവർപാസ് വഴി വീണ്ടും നാല് കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചാണ് സർവകലാശാലയിൽ എത്തിയിരുന്നത്.
യാത്രക്കാരുടെ ഈ വലിയ ദുരിതം മാധ്യമങ്ങൾ നിരന്തരം വാർത്തയാക്കിയതിനെത്തുടർന്നാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ദേശീയപാതാ അതോറിറ്റി അധികൃതരുമായി നടത്തിയ നിരന്തര ചർച്ചകളുടെ ഫലമായാണ് പുതിയ എക്സിറ്റ് അനുവദിച്ചത്. അതേസമയം, സർവകലാശാല കഴിഞ്ഞ് ചെട്ടിയാർമാട് ഭാഗത്ത് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ ഒരു എൻട്രൻസ് വേണമെന്ന കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം കൂടി ഇനി പരിഹരിക്കപ്പെടാനുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















