മലപ്പുറം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒട്ടേറെ മയക്കുമരുന്ന് കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശി റാംബോ റമീസ് എന്ന റമീസ് റോഷനെ രാജസ്ഥാനിലെ ജയ്‌പുരിൽ നിന്ന് എക്സൈസ് സംഘം പിടികൂടി. പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ.ടി. ഷനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഒളിത്താവളത്തിലെത്തി ഇയാളെ അറസ്റ്റുചെയ്തത്. 2020-ൽ ചേലേമ്പ്രയിൽ വെച്ച് എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ്, എൽ.എസ്.ഡി സ്റ്റാമ്പുകൾ എന്നിവയുമായി ഇയാളെ എക്സൈസ് പിടികൂടിയിരുന്നെങ്കിലും, കോവിഡ് കാലത്ത് ജാമ്യം ലഭിച്ചതോടെ ഒളിവിൽ പോകുകയായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വൻതോതിൽ മയക്കുമരുന്ന് ശേഖരിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയായിരുന്നു ഇയാളുടെ വിപണനം. ആവശ്യക്കാർക്ക് മയക്കുമരുന്നിന്റെ ചിത്രങ്ങൾ അയച്ചുകൊടുത്ത് ഓർഡറുകൾ സ്വീകരിക്കുകയും, ഗൂഗിൾ പേ വഴി പണം വാങ്ങിയ ശേഷം യുവാക്കളെ ഉപയോഗിച്ച് ഓർഡറുകൾ എത്തിച്ചുനൽകുകയുമായിരുന്നു ഇയാളുടെ രീതി. ജാമ്യത്തിലിറങ്ങി മുങ്ങിയ റമീസ് കോഴിക്കോട്ട് മറ്റൊരു മയക്കുമരുന്ന് കേസിലും പ്രതിയായതിനെത്തുടർന്ന് മഞ്ചേരി എൻ.ഡി.പി.എസ് കോടതിയിൽ കേസ് നിലവിലുണ്ടായിരുന്നു. ഇയാളോടൊപ്പം മുൻപ് പിടിയിലായ കൂട്ടാളി നിലവിൽ 21 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുവരികയാണ്.
പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ഒടുവിൽ അറസ്റ്റിലേക്ക് വഴിതുറന്നത്. ജയ്‌പുരിലെ ഒരു അപ്പാർട്ട്മെന്റിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന ഇയാളെ പ്രിവന്റീവ് ഓഫീസർ പ്രദീപ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമരി, അരുൺ പി. ദിദിൻ എന്നിവരടങ്ങിയ സംഘമാണ് വളഞ്ഞ് പിടികൂടിയത്. വൻ തുകയുടെ മയക്കുമരുന്ന് ഇടപാടുകൾ ഇയാൾ നടത്തിയിട്ടുള്ളതായി എക്സൈസ് വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















