വെഞ്ഞാറമൂട്: വെഞ്ഞാറമൂടിന് സമീപമുള്ള ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിലെ പ്രധാന ആകർഷണമായ 'ചലഞ്ചർ' ഊഞ്ഞാൽ റൈഡ് (ചെയർ സ്വിങ് റൈഡ്) തകർന്നുവീണ് കുട്ടികളടക്കം 14 പേർക്ക് പരിക്കേറ്റു. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെ, അപകടസാധ്യത മുൻകൂട്ടി ബോധ്യമുണ്ടായിട്ടും മനഃപൂർവം റൈഡ് പ്രവർത്തിപ്പിച്ചതിന് പാർക്ക് ചെയർമാൻ, സൂപ്പർവൈസർ, സ്വിങ് ചെയർ ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ എന്നിവർക്കെതിരേ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു. പെരുന്നാൾ അവ പ്രമാണിച്ച് കനത്ത തിരക്ക് അനുഭവപ്പെട്ട വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. റൈഡ് ഉയർന്ന ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ പ്രധാന ക്യാബിനുകളെ താങ്ങിനിർത്തുന്ന ഇരുമ്പ് ഘടനയുടെ വെൽഡിങ് തകരുകയും അടിഭാഗം വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുകയുമായിരുന്നു.
അപകടസമയത്ത് വേഗത കുറവായിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. പരിക്കേറ്റവരെ പിരപ്പൻകോട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലും പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് മാണിക്കൽ ഗ്രാമപ്പഞ്ചായത്ത് അധികൃതർ അടിയന്തര യോഗം ചേർന്ന് പാർക്കിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചു. റൈഡിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത നിലയിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായി വിലയിരുത്താൻ പ്രത്യേക സബ് കമ്മിറ്റിയെ നിയോഗിച്ച പഞ്ചായത്ത്, ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനി ലൈസൻസ് പുതുക്കി നൽകൂ എന്ന് വ്യക്തമാക്കി. വർഷങ്ങളായി വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിൽ നിന്നാണ് പാർക്കിന് എൻ.ഒ.സി. (NOC) ലഭിച്ചിരുന്നതെങ്കിലും, ഇത്തവണ സുരക്ഷാവീഴ്ചകൾ കാരണം അവിടെനിന്ന് അനുമതി കിട്ടാത്തതിനാൽ ഉന്നത ഇടപെടലിലൂടെ നെടുമങ്ങാട് ഫയർ സ്റ്റേഷനിൽ നിന്നാണ് എൻ.ഒ.സി. ഒപ്പിച്ചതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഇവിടെ നീന്തൽക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ച സംഭവത്തിലും പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്.
അപകടത്തിന് പിന്നാലെ പാർക്ക് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും രക്ഷാപ്രവർത്തനത്തിൽ കാലതാമസവുമുണ്ടായതായി നാട്ടുകാർ ആരോപിച്ചു. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആംബുലൻസോ പ്രഥമശുശ്രൂഷാ സൗകര്യങ്ങളോ പാർക്കിൽ ഉണ്ടായിരുന്നില്ല. പരിക്കേറ്റവരെ മാലിന്യം കൊണ്ടുപോകുന്ന വാനിൽ കയറ്റാൻ ശ്രമിച്ചതിൽ പ്രകോപിതരായ നാട്ടുകാരും സന്ദർശകരും വാൻ അടിച്ചുതകർക്കുകയും പിന്നീട് എത്തിയ ആംബുലൻസുകളിൽ ആളുകളെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പാർക്കിലെ റൈഡുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ലൈസൻസ്, സുരക്ഷാ പരിശോധനാ രേഖകൾ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിൽ വിദഗ്ധ സമിതി പാർക്കിൽ വിശദമായ സുരക്ഷാ ഓഡിറ്റ് നടത്തുമെന്നും വീഴ്ചകൾ ബോധ്യപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ അറിയിച്ചു.
പരിക്കേറ്റവർ:
പ്രീതു പി. നായർ (33), അരുൺ (36), മനോരതി (54), സെൽവി മാലിനി (49), സാം ഡാനിയേൽ (14), മണി (49), റോസ് (16), ഇഷാം (23), മുഹമ്മദ് ഷാഫി (22), ശ്യാമ (23), വിഷ്ണുപ്രിയ (40), വിശ്വദേവ് (8), തപസ്യ (13), തന്മയ (10).
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















