എറണാകുളം: മലയിടംതുരുത്ത് പരിയത്തുകാവിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ദലിത് കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി രണ്ടാഴ്ചത്തെ സാവകാശം കൂടി അനുവദിച്ചെങ്കിലും പ്രശ്നപരിഹാരമാകാതെ സർക്കാർ പ്രതിസന്ധിയിൽ. സർക്കാർ മുന്നോട്ടുവെക്കുന്ന പാക്കേജുകൾ പൂർണ്ണമായും നിരസിച്ച സമരക്കാർ, പാരമ്പര്യമായി തങ്ങൾ ജീവിച്ച മണ്ണിൽ തന്നെ തുടരുമെന്ന ഉറച്ച നിലപാടിലാണ്.
മലയിടംതുരുത്തിലെ ഏഴ് പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ജനകീയ-രാഷ്ട്രീയ പ്രതിരോധമാണ് പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്നത്. തങ്ങൾക്ക് ആനുകൂല്യങ്ങളോ പുതിയ പുനരധിവാസ പാക്കേജുകളോ ആവശ്യമില്ലെന്നും, നിലവിലുള്ള 19 ഏക്കർ സ്ഥലം പൂർണ്ണമായി അളന്നുതിരിച്ച് ഇവിടെത്തന്നെ സ്ഥിരതാമസത്തിനുള്ള അനുമതി നൽകണമെന്നുമാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. പ്രശ്നപരിഹാരത്തിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ ഉന്നതതല ചർച്ചകൾ നടന്നെങ്കിലും ഭൂവുടമകളും ഉന്നതിയിലെ നിവാസികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാൽ ചർച്ചകൾ ഫലം കണ്ടില്ല.
തർക്കഭൂമിയെച്ചൊല്ലി 58 വർഷം മുൻപ് ആരംഭിച്ച നിയമപോരാട്ടത്തിൽ നാല് വർഷം മുൻപ് സുപ്രീം കോടതി ഭൂവുടമയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ലെന്നും കോടതി ഉത്തരവ് സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഒഴിഞ്ഞുപോകാൻ കൂടുതൽ സാവകാശം വേണമെന്ന അഡ്വക്കറ്റ് ജനറലിന്റെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം കൂടി അനുവദിച്ചത്. എന്നാൽ, പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗം നടത്തില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും, കാലാവധി തീരുന്നതിനകം ശക്തമായ ജനരോഷം മറികടന്ന് എങ്ങനെ മുന്നോട്ടുപോകുമെന്ന ആലോചനയിലാണ് ജില്ലാ ഭരണകൂടവും സർക്കാരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















_h_small.jpg)
