താമരശ്ശേരി: അവധിക്കാലത്തെ കടുത്ത വാഹനത്തിരക്കിന് പിന്നാലെ വിവിധയിടങ്ങളിലുണ്ടായ യന്ത്രത്തകരാറുകളും അപകടങ്ങളും കാരണം പെരുന്നാൾ തലേന്നായ ബുധനാഴ്ച പകൽ താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആറാം വളവിൽ മറിഞ്ഞ എക്സ്കവേറ്റർ ഉയർത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഭാഗിക ഗതാഗതതടസ്സവും കുരുക്കിന്റെ ആക്കം കൂട്ടി. ഒന്നാം വളവ് മുതൽ ലക്കിടി വരെ കിലോമീറ്ററുകളോളം നീളത്തിൽ വാഹനങ്ങളുടെ വലിയ നിരയാണ് ദൃശ്യമായത്. ചുരത്തിലെ വളവ് നവീകരണ പ്രവൃത്തികൾ വിലയിരുത്താൻ എത്തിയ തിരുവമ്പാടി എം.എ.എൽ. സി.കെ. കാസിമിന്റെ വാഹനവ്യൂഹവും മണിക്കൂറുകളോളം ഈ കുരുക്കിൽപ്പെട്ടു.
ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ എട്ടാം വളവിൽ മിനി കണ്ടെയ്നർ ലോറി ക്ലച്ച് ഡിസ്ക് തകർന്ന് കുടുങ്ങിയത് വലിയ തടസ്സമുണ്ടാക്കി. ആറ് മണിയോടെയാണ് ഈ വാഹനം മാറ്റാനായത്. കൂടാതെ, ചൊവ്വാഴ്ച നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞ മറ്റൊരു ലോറി ബുധനാഴ്ച രാവിലെ ഒൻപതേകാലോടെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയതും ഗതാഗതത്തെ ബാധിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ ഒന്നാം വളവിന് സമീപം പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ചതും കുറച്ചുനേരം തടസ്സത്തിനിടയാക്കി. വരിതെറ്റിച്ച് മറികടക്കാൻ ശ്രമിച്ച ഇതര വാഹനങ്ങളും കുരുക്ക് സങ്കീർണ്ണമാക്കി.
ആറാം വളവിൽ വളവ് നവീകരണ ജോലിക്കിടെ ഏപ്രിൽ 27-ന് താഴ്ചയിലേക്ക് മറിഞ്ഞ എക്സ്കവേറ്റർ ഉയർത്തുന്ന പ്രവൃത്തി ബുധനാഴ്ച പകൽ നടന്നു. വളപട്ടണത്തുനിന്നെത്തിയ ഖലാസി സംഘത്തിന്റെ നേതൃത്വത്തിൽ പുലർച്ചെ ആറരയ്ക്ക് തുടങ്ങിയ പ്രവൃത്തി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൂർത്തിയായത്. വീതി കുറഞ്ഞ ഈ ഭാഗത്ത് റോഡിന് കുറുകെ വടങ്ങൾ കെട്ടി വൺവേ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ കടത്തിവിട്ടത്. താമരശ്ശേരി ഹൈവേ പോലീസും അടിവാരം പോലീസും ചുരം ഗ്രീൻ ബ്രിഗേഡും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്. ചുരത്തിൽ ഹെയർപിൻ വളവുകളുടെ വീതികൂട്ടൽ പ്രവൃത്തി നടക്കുന്നതിനാൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച് ബുധനാഴ്ച അതിരാവിലെയും മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ എത്തിയത് കുരുക്ക് വർദ്ധിപ്പിച്ചു. തുടർന്ന് താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം അടിവാരം പോലീസ് ഇവ പിന്നീട് തടഞ്ഞിടുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















