തിരുവനന്തപുരം: ഒ.എൻ.വി. കുറുപ്പിന് സ്‌മാരകം നിർമിക്കാൻ വെള്ളയമ്പലത്ത് ഭൂമി അനുവദിക്കുമെന്ന് മന്ത്രി സി.പി. ജോൺ പ്രഖ്യാപിച്ചു. ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ ഒ.എൻ.വി. സാഹിത്യപുരസ്കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.എൻ.വി. കവിതകൾ ഒരു കാലഘട്ടത്തിന്റെ ഊടും പാവുമാണെന്നും വിപ്ലവത്തെ അതിന്റെ കാൽപ്പനികതയോട് ശ്രുതിചേർത്ത വരികളാണ് അദ്ദേഹത്തിന്റേതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ഒ.എൻ.വി. സാഹിത്യപുരസ്‌കാരം പ്രമുഖ എഴുത്തുകാരൻ എം. മുകുന്ദന് സമ്മാനിച്ചു. മൂന്നുലക്ഷം രൂപയുടേതാണ് പുരസ്കാരം. കവിയായി ജനിച്ച് മഹാകവിയായി വളർന്ന ഒ.എൻ.വി.യുടെ കവിതകളിലെ നന്മയ്ക്ക് കാലാവസാനമില്ലെന്നും എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തിന്റെ ആസ്വാദകരായിരുന്നുവെന്നും അടൂർ ഗോപാലകൃഷ്ണൻ അനുസ്മരിച്ചു.
തന്റെ മറുപടിപ്രസംഗത്തിൽ ഒ.എൻ.വി. കാലത്തെ അതിജീവിക്കുന്ന വിശ്വമഹാകവിയായിരുന്നുവെന്ന് എം. മുകുന്ദൻ പറഞ്ഞു. പുസ്തകങ്ങൾ വായിക്കുന്ന നേതാക്കളെയാണ് നമുക്ക് ആവശ്യമെന്നും അത്തരത്തിൽ പുസ്‌തകങ്ങളുടെ നേതാവാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സന്ദേശം വായിച്ചു കേൾപ്പിച്ചു.
ഒ.എൻ.വി.യുടെ ഏറ്റവും വലിയ ബിംബം അമ്മയായിരുന്നുവെന്നും സമരവും പ്രണയവും ഒരുപോലെ കവിതയിൽ ആവിഷ്കരിച്ച അദ്ദേഹം ടി.എസ്. എലിയറ്റിന്റെ 'തരിശുഭൂമി'യെ തളിർപ്പിച്ച കവിയായിരുന്നുവെന്നും കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ഒ.എൻ.വി.യുടേത് എപ്പിക് നിലവാരമുള്ള കവിതകളായിരുന്നുവെന്നും അദ്ദേഹത്തോട് താരതമ്യം ചെയ്യാവുന്ന സർഗരചനയാണ് എം. മുകുന്ദന്റേതെന്നും കവി പ്രഭാവർമ അഭിപ്രായപ്പെട്ടു. ഇ.എം. നജീബ്, സ്വരലയ ചെയർമാൻ ജി. രാജ്‌മോഹൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. തുടർന്ന് ഒ.എൻ.വി.യുടെ നാടകഗാനസന്ധ്യയും അരങ്ങേറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















