കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം വിവിധ ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തുന്നു. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലും, കൊച്ചിയിലെ സിഎംആർഎൽ ഓഫീസിലും, വീണാ വിജയന്റെ ബെംഗളൂരുവിലെ ഓഫീസിലും പരിശോധന തുടരുകയാണ്. ഇതിനുപുറമെ മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും സിഎംആർഎൽ എം.ഡി. ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ടിടങ്ങളിലാണ് ഇ.ഡി. ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തുന്നത്. കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. റെയ്ഡ് നടക്കുമ്പോൾ പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വസതിയിലാണുള്ളത്.
നിയമപോരാട്ടത്തെ അധികാരവും പണവും ഉപയോഗിച്ച് തടസ്സപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിച്ചതെന്ന് ഇ.ഡി. പരിശോധനയ്ക്കിടെ പരാതിക്കാരനായ ഷോൺ ജോർജ് പ്രതികരിച്ചു. കള്ളപ്പണ ഇടപാട് അന്വേഷിക്കേണ്ടത് ഇ.ഡിയാണെന്നും പിണറായി വിജയനും മകളും ഈ കേസിൽ കുറ്റക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. അവർ വഴിവിട്ട് കോടിക്കണക്കിന് രൂപ സമ്പാദിച്ചെന്നും അത് വിദേശത്തേക്ക് കടത്തിയെന്നും ആരോപിച്ച ഷോൺ ജോർജ്, അന്വേഷണം പൂർത്തിയാകുമ്പോൾ ഇരുവരും ജയിലിൽ പോകുന്നത് കേരള സമൂഹം കാണുമെന്നും കൂട്ടിച്ചേർത്തു.
സിഎംആർഎൽ-എക്സാലോജിക് കരാറിൽ ഇ.ഡിയുടെ അന്വേഷണം തുടരാമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർദേശിച്ചത്. ഇ.ഡി. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന ഇ.ഡിയുടെ ആവശ്യം സിംഗിൾ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിന്റെ കമ്പനിക്ക് മാസപ്പടി നൽകിയെന്ന കേസിലാണ് ഇ.ഡിയുടെ ഈ അന്വേഷണം. സിഎംആർഎലിൽ നിന്ന് എക്സാലോജിക് സൊല്യൂഷൻസ് സേവനങ്ങളൊന്നും നൽകാതെ ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇ.ഡി. നിലവിൽ അന്വേഷിക്കുന്നത്. ഈ സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇ.ഡിയുടെ വാദം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















