കോഴിക്കോട് : പെരുന്നാൾ ആഘോഷങ്ങളും മധ്യവേനൽ അവധിയുടെ അവസാന ദിനങ്ങളും ഒരേസമയം എത്തിയതോടെ കോഴിക്കോട് നഗരം കനത്ത ജനത്തിരക്കിലും ഗതാഗതക്കുരുക്കിലും വലയുന്നു. കഴിഞ്ഞ നാലഞ്ച് ദിവസങ്ങളായി തുടരുന്ന ഈ ജനത്തിരക്ക് കാരണം നഗരത്തിലെ പ്രധാന റോഡുകളെല്ലാം രാവിലെ മുതൽ തന്നെ വാഹനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. പെരുന്നാൾ വിപണി ലക്ഷ്യമിട്ടും പുതിയ അധ്യയന വർഷത്തേക്ക് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഷോപ്പിങ്ങിനുമായി കുടുംബസമേതമാണ് ആളുകൾ നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. എത്തുന്നവരിൽ ഭൂരിഭാഗം പേരും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നതാണ് നഗരത്തെ പൂർണ്ണമായും സ്തംഭിപ്പിക്കുന്ന കുരുക്കിലേക്ക് നയിക്കുന്നത്.
കോഴിക്കോട് ജില്ലയ്ക്ക് പുറമെ മറ്റ് അയൽ ജില്ലകളിൽ നിന്നും നിരവധിയാളുകളാണ് ഷോപ്പിങ്ങിനായും നഗരം സന്ദർശിക്കാനായുമെത്തുന്നത്. ഒരു ദിവസം മുഴുവൻ കോഴിക്കോട്ട് ചിലവഴിച്ച് ഷോപ്പിങ്ങും നടത്തി മടങ്ങുന്ന രീതിയിലാണ് പലരും യാത്രകൾ പ്ലാൻ ചെയ്യുന്നത്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ ട്രാഫിക് പോലീസുകാരെ റോഡിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും അനിയന്ത്രിതമായ വാഹനങ്ങളുടെ ഒഴുക്ക് കാരണം പലപ്പോഴും പോലീസിന്റെ ശ്രമങ്ങളും ഫലം കാണുന്നില്ല. അവധിക്കാലം അവസാനിക്കുന്നതിനാൽ ദീർഘദൂര യാത്രക്കാരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിലെല്ലാം വൻ തിരക്ക് അനുഭവപ്പെടുമ്പോൾ ദീർഘദൂര ബസുകളെല്ലാം നിറഞ്ഞാണ് സർവീസ് നടത്തുന്നത്.
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായിത്തെരുവിൽ ജനത്തിരക്ക് കാരണം കാൽനടയാത്ര പോലും അസാധ്യമായ അവസ്ഥയിലാണ്. ഇതിന് പുറമെ നഗരത്തിലെ പ്രമുഖ മാളുകളിലും കോഴിക്കോട് ബീച്ചിലും സന്ദർശകരുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. നഗരത്തിൽ കുരുക്ക് രൂക്ഷമായതോടെ വലിയ നഷ്ടം ഭയന്ന് പല ഭാഗങ്ങളിലേക്കും ട്രിപ്പ് വരാൻ ഓട്ടോറിക്ഷാ തൊഴിലാളികൾ മടിക്കുന്ന കാഴ്ചയുമുണ്ട്. മണിക്കൂറുകളോളം കുരുക്കിൽ കിടക്കുമ്പോൾ ഇന്ധനച്ചെലവ് പോലും ലഭിക്കുന്നില്ലെന്നാണ് ഓട്ടോക്കാരുടെ പരാതി. ഇതുമൂലം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷകൾ കിട്ടാതെ യാത്രക്കാർ വൻതോതിൽ ബുദ്ധിമുട്ടുന്നുമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















