തൃശ്ശൂർ: കോർപറേഷന്റെ ഷീ ലോഡ്ജുകൾക്ക് പുതിയ ബൈലോ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട അജൻഡയെച്ചൊല്ലി തൃശ്ശൂർ കോർപറേഷൻ കൗൺസിലിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കനത്ത വാക്കേറ്റവും കൈയാങ്കളിയും. പ്രതിപക്ഷാംഗങ്ങൾ മേയറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ ഭരണപക്ഷാംഗങ്ങൾ ഇത് തടയുകയും തുടർന്നുണ്ടായ വൻ ബഹളത്തെത്തുടർന്ന് കൗൺസിൽ യോഗം താല്ക്കാലികമായി അവസാനിപ്പിക്കുകയും ചെയ്തു. കൗൺസിൽ പിരിഞ്ഞ ശേഷവും പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിൽ ഇരുന്ന് മുദ്രാവാക്യം മുഴക്കുകയും പിന്നീട് ജാഥയായി പുറത്തേക്ക് പോവുകയും ചെയ്തു.
അജൻഡ ചർച്ചയ്‌ക്കെടുത്ത ഉടൻ തന്നെ പുതിയ ബൈലോ കുടുംബശ്രീയെ അട്ടിമറിക്കാനുള്ളതാണെന്ന് ആരോപിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷിനേതാവ് ടി.ആർ. ഹിരൺ ശക്തമായ എതിർപ്പുമായി രംഗത്തുവരുകയായിരുന്നു. നിലവിലുള്ള ബൈലോ പ്രകാരം ഷീ ലോഡ്ജിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടത് കുടുംബശ്രീ സംരംഭകരാണെന്നിരിക്കെ, ഭരണസമിതി പുതിയ ഭേദഗതിയിലൂടെ ഇവരെ ഒഴിവാക്കി സ്വകാര്യ സംരംഭകരെക്കൂടി ഏൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനെതിരെ ലാലി ജെയിംസ് ഉൾപ്പെടെയുള്ളവർ സംസാരിച്ചതോടെയാണ് പ്രതിഷേധം നടുത്തളത്തിലേക്ക് നീണ്ടത്. എൽ.ഡി.എഫ്. കൗൺസിലർമാരെ ഭരണപക്ഷം കൈയേറ്റം ചെയ്യുകയാണെന്നും ചർച്ച ചെയ്യാതെ ബെല്ലടിച്ച് യോഗം അവസാനിപ്പിച്ച് ഇറങ്ങിപ്പോകുന്ന മേയറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും ടി.ആർ. ഹിരൺ കുറ്റപ്പെടുത്തി.
എന്നാൽ, ഷീ ലോഡ്ജിന്റെ പ്രവർത്തനം അട്ടിമറിക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് മേയർ നിജി ജസ്റ്റിൻ ആരോപിച്ചു. 2018-ൽ ആരംഭിച്ച ഷീലോഡ്ജിനും പിന്നീട് പ്രവർത്തനം തുടങ്ങിയ കണ്ണംകുളങ്ങരയിലെ ഷീ ലോഡ്ജിനും ഇത്രകാലമായിട്ടും ബൈലോ ഇല്ലായിരുന്നുവെന്നും പുതിയ ബൈലോ വനിതാ സംഘടനകൾക്കും എൻ.ജി.ഒ.കൾക്കും ചെറുകിട കുടുംബശ്രീ സംഘങ്ങൾക്കും കൂടുതൽ അവസരം നൽകുന്നതാണെന്നും മേയർ വ്യക്തമാക്കി. കഴിഞ്ഞ 10 വർഷം കോർപറേഷൻ ഭരിച്ച സി.പി.എം. ഭരണസമിതി യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെ ഇഷ്ടക്കാർക്ക് തീറെഴുതിക്കൊടുത്ത ഷീലോഡ്ജ് തിരിച്ചുപിടിക്കുന്ന നടപടിയാണ് ഇപ്പോഴത്തേതെന്ന് ഡെപ്യൂട്ടി മേയർ എ. പ്രസാദും കൂട്ടിച്ചേർത്തു. കൂർക്കഞ്ചേരി സോണൽ ഓഫീസിലെ മോഷണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മേയർ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
ഷീ ലോഡ്ജ് വിവാദത്തിന് പുറമെ ബിനി ഹെറിറ്റേജ് വിഷയത്തിലെ കോടികളുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടെന്ന് ആരോപിച്ച് ബി.ജെ.പി. കൗൺസിലർമാരും കൗൺസിലിൽ ശക്തമായ പ്രതിഷേധം ഉയർത്തി. ബിനിയുടെ ലൈസൻസ് പുതുക്കിനൽകാനുള്ള ഭരണസമിതി നീക്കത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. കൗൺസിലർ രഘുനാഥ് സി. മേനോൻ മിനിറ്റ്‌സിന്റെ കോപ്പി കീറിയെറിഞ്ഞു. കൂടാതെ എൽ.ഇ.ഡി. ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ കരാറുകാരൻ നടത്തുന്നില്ലെന്നാരോപിച്ച് ബി.ജെ.പി.യിലെ വിൻഷി അരുൺകുമാറും മുംതാസും എൽ.ഇ.ഡി. ലൈറ്റുകളുമായാണ് കൗൺസിൽ ഹാളിൽ പ്രതിഷേധിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















